Spread the love

ചങ്ങനാശ്ശേരി:എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകനിയമനവുമായി ബന്ധപ്പെട്ട് നിലവിലുള്ള പ്രശ്‌നങ്ങള്‍ക്ക് സമ്പൂര്‍ണ്ണമായ പരിഹാരം ഉടന്‍ ഉണ്ടാകുമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി.ഈ വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി വളരെ വിശദമായ ചര്‍ച്ചകള്‍ കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ എന്ന നിലയില്‍ നടത്തിയിരുന്നു.അതിന്റെ തുടര്‍ച്ചയായി കേരള കോണ്‍ഗ്രസ് എം പാര്‍ലമെന്ററി പാര്‍ട്ടി അംഗങ്ങള്‍ വിദ്യാഭ്യാസ മന്ത്രിയെ കാണുകയും വിശദമായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

 

ഇക്കാര്യത്തില്‍ ക്രൈസ്തവ സഭകളും സര്‍ക്കാരും തമ്മില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണെങ്കില്‍ കേരള കോണ്‍ഗ്രസ് എം അതിന് മുന്‍കൈയെടുക്കുമെന്ന് പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചങ്ങനാശ്ശേരി അതിരൂപത ബിഷപ്പ് മാര്‍ തോമസ് തറയിലുമായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി വിശദമായ ആശയവിനിമയനം നടത്തി. നിയമനങ്ങള്‍ നടന്ന അധ്യാപകര്‍ക്ക് നിയമനാംഗീകാരം നല്‍കി ശമ്പളം ലഭിക്കുന്ന കാര്യത്തില്‍ വളരെ അനുകൂലമായ നിലപാടാണ് മന്ത്രി വി ശിവന്‍കുട്ടി അഭിവന്ദ്യ ബിഷപ്പുമായി നടത്തിയ ചര്‍ച്ചയില്‍ സ്വീകരിച്ചത്.കേരള കോൺഗ്രസ് എം ചെയർമാൻ എന്ന നിലയിൽ ഈ ചർച്ചയിൽ പങ്കാളിയായി. സുപ്രീംകോടതിയുടെ ഉത്തരവിനെ തുടര്‍ന്നുണ്ടായ നിയമപരമായ വിഷയങ്ങളടക്കം മുഖ്യമന്ത്രിയുമായി ഈ മാസം 13ന് നടക്കാനിരിക്കുന്ന ചര്‍ച്ചയില്‍ അവതരിപ്പിക്കും. വേഗത്തില്‍ പ്രശ്‌നപരിഹാരം സാധ്യമാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ സ്വീകരിക്കുമെന്നും ജോസ് കെ മാണി അറിയിച്ചു. ചങ്ങനാശ്ശേരി എംഎൽഎ ജോബ് മൈക്കിൾ അതിരൂപതാ വികാരി ജനറാൾ ആൻറണി ഏത്തക്കാട്ട്,കോർപ്പറേറ്റ് മാനേജർ ജോബി മൂലയിൽ തുടങ്ങിയവരും ചർച്ചയിൽ സന്നിഹിതരായിരുന്നു