Spread the love

തിരുവനന്തപുരം: അധ്യാപകര്‍ കോളജില്‍ വച്ച് കൂട്ടത്തോടെ അധിക്ഷേപിച്ചെന്നും വിഢ്ഡി എന്ന് വിളിച്ചുവെന്നും പറയുന്ന നിധിന്‍ രാജിന്റെ ശബ്ദസന്ദേശം പുറത്ത്.

സ്റ്റാഫ് റൂം കൂട്ടമായി ആക്രമിക്കുന്ന സ്ഥലമാണ്. വീട്ടുകാരെ കളിയാക്കി സംസാരിച്ചു. തന്റെ ഇന്റേണല്‍ മാര്‍ക്ക് കുറച്ചത് കുടുംബത്തിന് സര്‍പ്രൈസ് നല്‍കാനെന്ന് പറഞ്ഞു. സഹപാഠികള്‍ക്കിടയില്‍ വെച്ച് നിരന്തരം അപമാനിച്ചന്നും നിതിന്‍ രാജ് ശബ്ദ സന്ദേശത്തില്‍ പറയുന്നു.

‘ഞാന്‍ സ്റ്റാഫ് റൂമില്‍ നിന്നിറങ്ങിയപ്പോള്‍ എന്നോട് യു ആര്‍ ആന്‍ ഇഡിയറ്റ് എന്നുപറഞ്ഞു. ഞാന്‍ സെയിം ടു യു എന്ന് പറഞ്ഞു. കൂട്ടത്തോടെ ആക്രമിക്കുന്ന സ്ഥലമുണ്ടല്ലോ, നമ്മുടെ സ്റ്റാഫ് റൂം. എല്ലാം ഒന്നിനൊന്ന് മെച്ചമാണ്. എന്നോട് പറഞ്ഞു നീ ഗേറ്റിന് പുറത്തുപോയാല്‍ കയ്യും കാലും വെട്ടുമെന്ന്, കയ്യില്ലാതെ നീ ജീവിക്കേണ്ടി വരുമെന്ന്. ഞാന്‍ പറഞ്ഞു എന്നാല്‍ അതൊന്ന് കാണണമല്ലോയെന്ന്. എന്നെ വെറുതെ ക്ലാസില്‍ എഴുന്നേൽപ്പിച്ച് നിര്‍ത്തിയിട്ട് അമ്മയേയും അമ്മയുടെ സര്‍ജറിയേയും കളിയാക്കി. എന്നിട്ട് മൂന്ന് മാര്‍ക്ക് കുറച്ചെന്ന് പാരന്റ്‌സിനോട് സര്‍പ്രൈസായി പറഞ്ഞേക്ക് എന്നുപറഞ്ഞു. അതുപോലെ എന്നെയിന്നലെ ക്ലാസില്‍ ഇന്‍സള്‍ട്ട് ചെയ്തു. ഞാനത് ഒരുപരിധിവരെ സഹിച്ചു. ലാസ്റ്റായപ്പോഴാണ് ഞാന്‍ പൊട്ടിത്തെറിച്ചത്. ക്ലാസിലെ 100-ല്‍ 99 പേരും നിങ്ങളുടെ അടിമയായിരിക്കും. ഞാനെന്തായാലും അതല്ല എന്ന് പറഞ്ഞു. താന്‍, നിങ്ങള്‍ എന്നൊക്കെയേ ഞാനയാളെ വിളിച്ചിട്ടുള്ളൂ, സാര്‍ എന്ന് വിളിച്ചിട്ടില്ല’, നിതിൻ രാജ് പറയുന്നു.

അതേസമയം മകനെ ജാതീയമായി അധിക്ഷേപിക്കുകയും പുഴുത്ത പട്ടിയെന്ന് വിളിക്കുകയും ചെയ്തെന്ന് നിതിൻ രാജിന്റെ കുടുംബം ആരോപിച്ചിരുന്നു. സീനിയർ വിദ്യാർത്ഥികളുടെ റാ​ഗിം​ങും ആത്മഹത്യയ്ക്ക് കാരണമായെന്ന് കുടുംബം പറഞ്ഞു.