Spread the love

സമ്പൂര്‍ണ്ണ മദ്യനിരോധനം ഘട്ടംഘട്ടമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി 29 ബാറുകളൊഴികെ പത്ത് വര്‍ഷം മുമ്പ് മുഴുവന്‍ മദ്യശാലകളും അടച്ചുപൂട്ടിയ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോടുള്ള ആദരവ് അര്‍പ്പിക്കുന്നതിനും പത്ത് വര്‍ഷംകൊണ്ട് മുക്കിലും മൂലയിലും യഥേഷ്ടം മദ്യശാലകള്‍ അനുവദിച്ച ഇടതുസര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ പ്രത്യക്ഷമായി പ്രതിഷേധം അറിയിക്കുന്നതിനുമായി കെ.സി.ബി.സി.യുടെ മദ്യവിരുദ്ധ കമ്മീഷന്‍ സംസ്ഥാന ഭാരവാഹികളും വൈദികരും പുതുപ്പള്ളിയിലെ കബറിടത്തിലെത്തി പുഷ്പാര്‍ച്ചന നടത്തുകയും ആദരവര്‍പ്പിക്കുകയും ചെയ്തു.

സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിളയുടെയും കോട്ടയം റീജണല്‍ ഡയറക്ടര്‍ ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, ഫാ. ജിന്‍സ് ചോരേട്ട് എന്നിവരുടെയും നേതൃത്വത്തിലുള്ള ചങ്ങനാശ്ശേരി, പാലാ, കാഞ്ഞിരപ്പള്ളി, കോട്ടയം, വിജയപുരം രൂപതകളില്‍ നിന്നുള്ള പ്രതിനിധികളുമാണ് കബറിടത്തില്‍ എത്തിയത്.

അധികാരത്തിലെത്തിയാല്‍ നിലവിലുള്ള മദ്യത്തില്‍ നിന്നും ഒരു തുള്ളി പോലും കൂടുതലായി അനുവദിക്കില്ലെന്ന് പറഞ്ഞ് ഭരണത്തിലേറിയവര്‍ മദ്യ-ലഹരിവിരുദ്ധ ബോധവല്‍ക്കരണത്തിനായി ‘വിമുക്തി’ പദ്ധതി പ്രഖ്യാപിച്ച് അഞ്ച് വര്‍ഷംകൊണ്ട് 35.15 കോടി രൂപാ പൊടിച്ചുവെന്ന് സംസ്ഥാന സെക്രട്ടറിയും വക്താവുമായ പ്രസാദ് കുരുവിള പറഞ്ഞു. കഴിഞ്ഞ പത്ത് വര്‍ഷംകൊണ്ട് 1016 ബാറുകളും 400-ഓളം ബെവ്‌കോ-കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലറ്റുകളും 5171 കള്ളുഷാപ്പുകളും യഥേഷ്ടം മദ്യശാല ലൈസന്‍സുകളും വാരിക്കോരി നല്‍കി വാഗ്ദാന ലംഘനം നടത്തുന്ന ഇടതുസര്‍ക്കാര്‍ പത്ത് വര്‍ഷം ഭരണം നടത്താന്‍ അവസരം ലഭിച്ചിട്ടും പത്തും പതിനഞ്ചും വര്‍ഷം മുമ്പുള്ള സര്‍ക്കാരുകളെ പഴിചാരി തലയൂരുന്ന വിരോധാഭാസമാണ് ഇപ്പോള്‍ കണ്ടുവരുന്നത്.

തെരഞ്ഞെടുപ്പ് അടുക്കാറായപ്പോള്‍ മദ്യവും മറ്റ് ലഹരി വസ്തുക്കളും വാരിവിതയ്ക്കുന്ന വിപത്തുകളെ അവഗണിച്ച് ദേശവ്യാപകമായി കനാലുകളിലൂടെ മദ്യമൊഴുക്കുംവിധം ധനാഗമമാര്‍ഗ്ഗമായി കണ്ട് ഈ സര്‍ക്കാര്‍ ജനദ്രോഹ മദ്യനയം പൊതുസമൂഹത്തിനുമേല്‍ അടിച്ചേല്‍പ്പിക്കുകയാണെന്നും ഇതിനെതിരെ തെരഞ്ഞെടുപ്പില്‍ പ്രതികരണം വന്നാല്‍പോലും അതിശയിക്കാനില്ലെന്നും കോട്ടയം റീജണല്‍ ഡയറക്ടര്‍ ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍ പറഞ്ഞു.

ഉമ്മന്‍ചാണ്ടി ജനപ്രതിനിധിയായിരുന്ന കാലയളവില്‍ പുതുപ്പള്ളിയില്‍ ഒരു ബാറോ ബെവ്‌കോ-കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകളോ ഉണ്ടായിട്ടില്ലെന്നും സമ്പൂര്‍ണ്ണ മദ്യനിരോധനം ഉമ്മന്‍ചാണ്ടിയുടെ സ്വപ്നമായിരുന്നുവെന്നും ചാണ്ടി ഉമ്മന്‍ എം.എല്‍.എ. അനുസ്മരിച്ചു.

കെ.പി. മാത്യു, തോമസുകുട്ടി മണക്കുന്നേല്‍, സാബു എബ്രഹാം, ആന്റണി മാത്യു, തോമസുകുട്ടി കാഞ്ഞിരപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു.