Spread the love

തിരുവനന്തപുരം : റെയില്‍വേയുടെ പ്രീമിയം ട്രെയിനായ വന്ദേഭാരത് ട്രെയിനുകളിലെ മോശം ഭക്ഷണം സംബന്ധിച്ചു വ്യാപക പരാതി ഉയര്‍ന്നിട്ടും നടപടിയില്ല. കരാര്‍ റദ്ദാക്കാനോ പകരം നല്ല ഭക്ഷണം വിതരണം ചെയ്യാനോ കഴിയുന്നില്ല. കരാറുകാരായ ബ്രന്ദാവന്‍ ഫുഡ്‌സിനെതിരെ നടപടിക്കു ശ്രമിച്ചപ്പോള്‍ കരാര്‍ക്കമ്പനി ചെന്നൈ ഹൈക്കോടതിയെ സമീപിച്ചു സ്റ്റേ വാങ്ങി. കേസ് ഹൈക്കോടതിയില്‍ നിലനില്‍ക്കുകയാണ്. അതിനാല്‍ ആ പേരിലാണ് റെയില്‍വേയുടെ വാഗ്വാദം.

ഭക്ഷണം സംബന്ധിച്ചു ഏറ്റവും കൂടുതല്‍ പരാതി ഉയര്‍ന്നതു തിരുവനന്തപുരം-മംഗളൂരു വന്ദേഭാരതിലാണ്. നേരത്തെ കാലാവധി കഴിഞ്ഞ ജൂസ് വിതരണം ചെയ്തതാണു പരാതിക്കിടയാക്കിയതെങ്കില്‍ കഴിഞ്ഞ ദിവസം ട്രെയിനില്‍ വിതരണം ചെയ്ത പരിപ്പുകറിയില്‍ പുഴുവിനെ കണ്ടതായാണ് പരാതി.ദക്ഷിണ റെയില്‍വേ കരാര്‍ നല്‍കിയ ട്രെയിനുകളായതിനാല്‍ മേഖലാ ഓഫീസ് നടപടിയെടുക്കട്ടെ എന്നാണ് നിലപാട്. മോശം ഭക്ഷണം നല്‍കിയാല്‍ പിഴയുണ്ട്. ഈ പിഴ അടച്ചശേഷം ലാഭം നേടാന്‍ തീര്‍ത്തും മോശം ഭക്ഷണം നല്‍കുകയാണ് കരാറുകാര്‍.