തിരുവനന്തപുരം : അയല്‍വാസിയായ വീട്ടമ്മയെ കൊലപ്പെടുത്തി വീടിനരികില്‍ കുഴിച്ചിട്ട സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. പനച്ചമൂട് പഞ്ചാക്കുഴി മാവുവിള വീട്ടില്‍ പ്രിയംവദ(48) കൊല്ലപ്പെട്ട സംഭവത്തില്‍ അയല്‍വാസിയായ മാവുവിള വി.എസ്. ഭവനില്‍ വിനോദാണ്(46) അറസ്റ്റിലായത്. ഇരുവരും തമ്മിലുള്ള സാമ്പത്തിക തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിനോദ് പോലീസില്‍ നല്‍കിയ മൊഴി. എന്നാല്‍, ഇക്കാര്യം പൂര്‍ണമായും പോലീസ് മുഖവിലക്കെടുത്തിട്ടില്ല. കൂടുതല്‍ അന്വേഷണം വേണ്ടി വരുമെന്നാണ് പോലീസിന്റെ നിഗമനം.
അതേസമയം അയല്‍വാസിയായ വിനോദ് പ്രിയംവദയെ കൊലപ്പെടുത്തി മൂന്നു ദിവസം കട്ടിലിന് അടിയില്‍ സൂക്ഷിച്ചിരുന്നു. കൂടാതെ ദുര്‍ഗന്ധം പുറത്തു വരാതിരിക്കാന്‍ മുറിയില്‍ ചന്ദനത്തിരി കത്തിച്ചു വെച്ചു. എന്നാല്‍ എന്തോ ദുര്‍ഗന്ധം വരുന്നതായി സംശയം തോന്നിയ പ്രതിയുടെ ഭാര്യാമാതാവ് കുട്ടിയോട് മുറിയില്‍ പരിശോധിക്കാന്‍ ആവശ്യപ്പെട്ടു.
മുറിയില്‍ പരിശോധിക്കാനെത്തിയപ്പോഴാണ് കട്ടിലിന് അടിയില്‍ കൈ കണ്ടതായി കുട്ടി അമ്മൂമ്മയോട് പറഞ്ഞത്. ഭയന്നു വിറച്ച ഇരുവരും തിരിച്ചോടി. ആ രാത്രി ഇരുവരും ഭീതിയോടെയാണ് കഴിച്ചുകൂട്ടിയത്. ഇതിനിടയില്‍ വിനോദ് വീട്ടിലെത്തി. ഭാര്യാമാതാവും മകളും വീടിനകത്തു കയറിയത് ഇയാള്‍ അറിഞ്ഞിരുന്നില്ല. തുടര്‍ന്ന് ഇവര്‍ പള്ളിവികാരിയോട് സംശയം അറിയിച്ചു. പൊലീസ് എത്തിയപ്പോള്‍ വിനോദും സഹോദരനും വീട്ടിലെ മുറികള്‍ കഴുകി വൃത്തിയാക്കുകയായിരുന്നു. പിന്നീടുള്ള ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
എന്നാല്‍,ശനിയാഴ്ച രാത്രി തന്നെ ഇവർ മൃതദേഹം കുഴിച്ചിട്ടിരുന്നു. രാത്രിയോടെ മൃതദേഹം കുഴിയിലിട്ട് മൂടി സമീപത്തുനിന്ന് കുറച്ച് മണ്ണും വാരിയിട്ടു. അതിനു മുകളില്‍ അടുത്തുണ്ടായിരുന്ന പപ്പായ ചെടികളും വെട്ടിയിട്ടു. പ്രിയംവദയെ കാണാത്തതിനെത്തുടര്‍ന്ന് മക്കള്‍ പോലീസില്‍ പരാതിനല്‍കിയിരുന്നു. മൃതദേഹം െഫാറന്‍സിക് സംഘത്തിന്റെ പരിശോധനകള്‍ക്കുശേഷം നെയ്യാറ്റിന്‍കര തഹസില്‍ദാര്‍ നന്ദകുമാരന്റെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി
വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രിയംവദയെ ഭര്‍ത്താവ് ഉപേക്ഷിച്ചുപോയിരുന്നു. അതിനുശേഷം ഒറ്റയ്ക്കായിരുന്നു പ്രിയംവദ കഴിഞ്ഞിരുന്നത്. വ്യാഴാഴ്ച മുതലാണ് ഇവരെ കാണാതായത്. അമ്മയെ കാണാനില്ലെന്ന് കാണിച്ച് പ്രിയംവദയുടെ പെണ്‍മക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.