Spread the love

ചാലക്കുടിയിൽ അധ്യാപിക ട്രെയിനിൽ നിന്ന് പുഴയിലേയ്ക്ക് ചാടി ജീവനൊടുക്കി. ചെറുതുരുത്തി ഗവ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപിക സിന്തോൾ (40) ആണ് മരിച്ചത്. ഫയർഫോഴ്‌സും പൊലീസും പുഴയിൽ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

ഇന്നലെ വൈകിട്ട് ഏഴുമണിയോടെയാണ് നിലമ്പൂർ – കോട്ടയം പാസഞ്ചറിൽ നിന്നും അധ്യാപിക ചാലക്കുടി പുഴയിലേക്ക് ചാടിയത്. സഹയാത്രികയോട് പേര് വിവരങ്ങൾ നൽകിയിരുന്നതിനാൽ ട്രെയിനിൽ നിന്ന് ചാടിയത് ആരെന്ന് പൊലീസിന് എളുപ്പം തിരിച്ചറിയാൻ സാധിച്ചു.

നിലമ്പൂരിൽ നിന്നു കോട്ടയത്തേയ്ക്കു പോകുകയായിരുന്നു ട്രെയിൻ. റെയിൽവേ പാലം എത്തിയപ്പോൾ അധ്യാപിക പെട്ടെന്നു ട്രെയിനിന്റെ വാതിലിലൂടെ പുഴയിലേയ്ക്കു ചാടുകയായിരുന്നു. കയ്യിലുണ്ടായിരുന്ന ബാഗുമായാണ് അവർ ചാടിയതെന്നും കമ്പിയിൽ ഇടിച്ച ശേഷമാണ് പുഴയിലേക്ക് വീണതെന്നും ദൃക്‌സാക്ഷി പറഞ്ഞു.

ചാലക്കുടി പോലീസും ഫയർഫോഴ്‌സും പുഴയിൽ ഏറെ നേരം നടത്തിയ തിരച്ചിലിന് ഒടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)