ഷില്ലോങ്/ഇന്ദോര്‍: ഹണിമൂണ്‍ ആഘോഷിക്കാനായി മേഘാലയയില്‍ ർത്തിയ നവദമ്പതിമാരെ കാണാതായിട്ട് ഇന്നേക്ക് 6 ദിവസം. മധ്യപ്രദേശിലെ ഇന്ദോര്‍ സ്വദേശികളായ രാജാ രഘുവംശിയെയും ഭാര്യ സോനത്തെയുമാണ് മേഘാലയയില്‍വെച്ച് കാണാതായത്. ഇരുവരെയും കണ്ടെത്താനായി വനമേഖലകളിലടക്കം വ്യാപകമായ തിരച്ചില്‍ പുരോഗമിക്കുകയാണ്.
അതേസമയം ഇരുവരും സഞ്ചരിച്ച ബൈക്ക് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. മേയ് 23-ന് ചിറാപുഞ്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് ഇരുവരേയും കാണാതായതെന്നാണ് വിവരം. മേഘാലയയിലെ ഷില്ലോങ്ങിലെത്തിയ ഇവര്‍ വാടകയ്ക്ക് സ്‌കൂട്ടര്‍ എടുത്താണ് സഞ്ചരിച്ചിരുന്നത്. കൂടാതെ ചിറാപുഞ്ചിയിലേക്ക് പോകുന്നതായാണ് ഇരുവരും ബന്ധുക്കളെ അറിയിച്ചിരുന്നത്.
മേയ് 11-നാണ് ഇന്ദോറില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്പനി നടത്തുന്ന രാജാ രഘുവംശിയും സോനവും വിവാഹിതരായത്. മേയ് 20-നാണ് ഇരുവരും ഹണിമൂണ്‍ യാത്ര ആരംഭിച്ചത്. ഗുവാഹാട്ടിയിലെ ക്ഷേത്രസന്ദര്‍ശനം കഴിഞ്ഞാണ് ഇരുവരും മേഘാലയയിലെ ഷില്ലോങ്ങിലെത്തിയത്. തുടര്‍ന്നുള്ള യാത്രയ്ക്കിടെ ഇരുവരെയും കാണാതാവുകയായിരുന്നു.
മേയ് 24 മുതല്‍ ആണ് രണ്ടുപേരുടെയും ഫോണുകള്‍ സ്വിച്ച് ഓഫായത്. മൊബൈല്‍ നെറ്റ് വര്‍ക്കിന്റെ തകരാര്‍ കാരണമാകും ഫോണില്‍ ബന്ധപ്പെടാന്‍ കഴിയാതിരുന്നതെന്നാണ് കുടുംബം ആദ്യം കരുതിയത്. എന്നാല്‍, രണ്ടുദിവസമായിട്ടും ഫോണ്‍ സ്വിച്ച് ഓഫാണെന്ന് കണ്ടതോടെ കുടുംബം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
സംഭവത്തില്‍ പരാതി ലഭിച്ചതിന് പിന്നാലെ മേഘാലയ പോലീസ് തിരച്ചില്‍ ആരംഭിച്ചിരുന്നു. നിലവില്‍ ദമ്പതിമാര്‍ക്കായി വിവിധയിടങ്ങളില്‍ പോലീസിന്റെ തിരച്ചില്‍ നടന്നുവരികയാണ്.