കോട്ടയം : പാര്‍ലമെന്‍റ് പാസാക്കിയ കേന്ദ്രസര്‍ക്കാരിന്‍റെ പുതിയ വഖഫ് നിയമം കാണിച്ചു മുനന്പം ജനതയെ കേന്ദ്രസർക്കാരും കേരള സർക്കാരും ചതിച്ചുവെന്നു കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ അഡ്വ. മോൻസ് ജോസഫ് അഭിപ്രായപ്പെട്ടു. ഈ ചതിയിൽനിന്നും കേരളസർക്കാരിന്‍റെ കീഴിലുള്ള വഖഫ് ബോർഡിനും ഒഴിഞ്ഞുമാറാൻ കഴിയില്ല. ഇപ്പോൾ പാസാക്കിയ നിയമത്തിന്‍റെ ഏതു വകുപ്പാണ് മുനമ്പത്തുള്ളവർക്കു സംരക്ഷണം നൽകുന്നതെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മതങ്ങളെ തമ്മിൽ കൂട്ടിയിടിച്ചു ലാഭം കൊയ്യാനുള്ള കേന്ദ്രസർക്കാരിന്‍റെ നീക്കം പൊളിഞ്ഞു. വഖഫ് ബിൽ പാസായാൽ മുനമ്പം പ്രശ്നം പരിഹരിക്കപ്പെടുമെന്ന ബിജെപിയുടെ വാദം ശരിയല്ലെന്നു കേന്ദ്ര മന്ത്രി കിരൺ റിജിജു പരോക്ഷമായി സമ്മതിച്ചിരിക്കുന്നു. വഖഫ് ഭേദഗതി ബില്ലിന് മുൻകാല പ്രബല്യമില്ലെന്നു കേന്ദ്രമന്ത്രി നേരത്തെ സമ്മതിച്ചിട്ടുണ്ട്. പിന്നെ എങ്ങനെയാണ് മുനമ്പം വിഷയം ശാശ്വതമായി പരിഹരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.186 ദിവസമായി സമരം നടത്തുന്ന മുനമ്പത്തെ ജനങ്ങളെ ബിജെപി തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.
ബിജെപി രാഷ്ട്രീയലക്ഷ്യം വച്ചു സാധാരണക്കാരായ മുനന്പം ജനതയെ പിന്നിൽനിന്നും കുത്തുകയായിരുന്നു. രണ്ടു കേന്ദ്രമന്ത്രിമാരും ബിജെപി സംസ്ഥാന നേതാക്കളും മുനന്പം ജനതയുടെ മുന്നിലെത്തി നാടകം കളിക്കുകയും പരിഹസിക്കുകയുമായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.