കോട്ടയം : മണിപ്പൂരിനായി ലോക്സഭയിൽ മുറവിളികൂട്ടുന്ന ജോസ് കെ മാണി കാവുകണ്ടം സെൻ്റ് മരിയ ഗോരത്തി ദേവാലയത്തിൽ മാതാവിന്റെ ഗ്രോട്ടോയ്ക്കു നേരെ ആക്രമണം നടത്തിയ സംഭവത്തിൽ കുറ്റവാളികളെ പിടികൂടണമെന്ന് ആവശ്യപ്പെടാത്തത് പ്രതികളെ സഹായിക്കാൻ ആണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ബിജെപി വെസ്റ്റ് ജില്ലാ പ്രസിഡന്റ് ജി. ലിജിൻ ലാൽ ആരോപിച്ചു.
ഇടതുമുന്നണി മുഖ്യ ഘടകകക്ഷിയായ ജോസ് കെ. മാണിയുടെ പാർട്ടി എംഎൽഎമാരോ ജില്ലയിലെ യുഡിഎഫ് നിയമസഭാംഗങ്ങളോ നിയമസഭയിൽ ഇക്കാര്യം ഉന്നയിച്ചതായി ജനങ്ങൾക്ക് അറിവില്ല.
മണിപ്പൂരിനെക്കുറിച്ച് ആശങ്കപ്പെടുന്ന എംപി സ്വന്തം നാട്ടിലെ ദേവാലയ ആക്രമണത്തിൽ ജാഗ്രത കാണിക്കാത്തത് ഇരട്ടത്താപ്പാണ്. പാർട്ടി എംഎൽഎമാരും മന്ത്രിയും ചീഫ് വിപ്പും ഇക്കാര്യം ഗൗരവത്തോടെ കാണുന്നില്ല. തികഞ്ഞ അവഗണനയാണ് കാട്ടുന്നത്.
ലവ് ജിഹാദ് വിഷയത്തിൽ പാലാ ബിഷപ്പും ബിജെപിയും അപലപിക്കുകയും അന്വേഷണം ആവശ്യപ്പെടുകയും ചെയ്തപ്പോഴും ഇടതുമുന്നണിയിലെ പ്രധാനഘടകകക്ഷിയും നേതാവും മൗനത്തിൽ ആയിരുന്നു.
കേരളത്തിൽ ദേവാലയങ്ങൾ ആക്രമിക്കപ്പെടുകയും വൈദികർക്ക് നേരെ ആക്ഷേപമുതിർക്കുകയും ചെയ്യുമ്പോൾ അത് കണ്ടില്ലെന്ന് നടിക്കുകയാണ്.
പകരം ഉത്തരേന്ത്യയിലെ ചെറിയ സംഭവവികാസങ്ങളിൽ പോലും താൽപ്പര്യം കാട്ടുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള ഇരട്ടത്താപ്പ് രാഷ്ട്രീയം കേരളത്തിലെ പൊതുസമൂഹം തിരിച്ചറിയും.
കേരളത്തിലെ ന്യൂനപക്ഷ വിഭാഗം പ്രത്യേകമായും ക്രൈസ്തവ ജനവിഭാഗം കടുത്ത അരക്ഷിതാവസ്ഥയിലാണ്. കുട്ടികൾ സുരക്ഷിതരല്ലെന്ന മനോവ്യഥയിലാണ് അവർ. അതിനിടയിലാണ് വിശ്വാസ കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം അഴിച്ചുവിടുന്നത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ അനുവദിക്കരുത്. അതിന് കർശനമായ നിയമനടപടികളാണ് അനിവാര്യമായിട്ടുള്ളത്.