കൊല്ലം : തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച വിദ്യാര്‍ത്ഥി മിഥുന്റെ കുടുംബത്തിന് അടിയന്തര ധനസഹായമായി മൂന്നു ലക്ഷം രൂപ നല്‍കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. മരിച്ച മിഥുന്റെ സഹോദരന് പ്ലസ്ടുവരെ സൗജന്യവിദ്യഭ്യാസം നല്‍കുമെന്നും മന്ത്രി പറഞ്ഞു.
തേവലക്കര സ്‌കൂളില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും ധനമന്ത്രി കെ എന്‍ ബാലഗോപാലുമാണ് എത്തിയത്.
ഷോക്കേറ്റ് മരിച്ച മിഥുന്റെ സംസ്‌കാരം നാളെ നടക്കും.
സ്‌കൂളില്‍ ഫിറ്റ്‌നസ് പരിശോധന നടത്തിയ ഉപവിദ്യാഭ്യാസ ഡയറക്ടര്‍ക്കെതിരെയും നടപടി വരും. ഇതിന് മുന്നോടിയായി വിശദീകരണം തേടിയിട്ടുണ്ട്. നടപടി എടുക്കാതിരിക്കാനുള്ള കാരണം കാണിച്ച് സ്‌കൂള്‍ മാനേജ്‌മെന്റിനും നോട്ടീസ് നല്‍കും.
തേവലക്കര ബോയിസ് സ്‌കൂളില്‍ അപകടാവസ്ഥയില്‍ സൈക്കിള്‍ ഷെഡിന് മുകളിലായി വൈദ്യുതി കമ്പികള്‍ താഴ്ന്നു നില്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. സ്‌കൂള്‍ അധികൃതര്‍ പരിഹാരം കാണാന്‍ ആത്മാര്‍ത്ഥമായി ശ്രമിച്ചില്ല. അനധികൃത നിര്‍മ്മാണമായിട്ടും തടയാനോ റിപ്പോര്‍ട്ട് ചെയ്യാനോ പ്രധാനാധ്യാപികയും ശ്രമിച്ചില്ല. സ്‌കൂളില്‍ പരിശോധനയ്ക്ക് പോയ ഉപ വിദ്യാഭ്യാസ ഡയറക്ടര്‍ വീഴ്ച വരുത്തി. ഇവയാണ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ അന്വേഷണത്തിലെ പ്രധാന കണ്ടെത്തലുകള്‍.
ഇതിനിടെ തേവലക്കര ബോയ്‌സ് സ്‌കൂളില്‍ ബാലാവകാശ കമ്മീഷന്‍ കെ വി മനോജ് കുമാര്‍ സന്ദര്‍ശനം നടത്തി. സംഭവത്തില്‍ ആര്‍ക്കൊക്കെ വീഴ്ച പറ്റിയെന്ന് സര്‍ക്കാരിനെ അറിയിക്കുമെന്ന് കെ വി മനോജ് കുമാര്‍ പറഞ്ഞു.
അതേസമയം സംഭവത്തില്‍ പ്രധാനാധ്യാപിക എസ് സുജക്ക് സസ്‌പെന്‍ഷന്‍ ലഭിച്ചു. പ്രധാന അധ്യാപികയ്ക്ക് ഗുരുതര വീഴ്ചയുണ്ടായെന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അന്തിമ റിപ്പോര്‍ട്ട് വിദ്യാഭ്യാസമന്ത്രിക്ക് കൈമാറി. സ്‌കൂള്‍ തുറക്കല്‍ മാര്‍ഗരേഖ നടപ്പാക്കുന്നതില്‍ സ്‌കൂളിന് ഗുരുതര വീഴ്ചയുണ്ടായെന്ന് വിദ്യഭ്യാസമന്ത്രി വി ശിവന്‍കുട്ടി വിമര്‍ശിച്ചു. എന്തുവന്നാലും ശമ്പളം കിട്ടുമെന്ന അധ്യാപകരുടെ മനോഭാവം ശരിയല്ലെന്നും മന്ത്രി പറഞ്ഞു.

