Spread the love

നിയമസഭയിൽ പുതിയ ജനപ്രിയ പ്രഖ്യാപനങ്ങളുമായി തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്. 2.5 ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള കുടുംബങ്ങൾക്ക് പ്രതിവർഷം മൂന്ന് സൗജന്യ എൽപിജി സിലിണ്ടറുകൾ ഉൾപ്പെടെയുള്ള ക്ഷേമ പദ്ധതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ‘അന്നപൂർണി സൂപ്പ‌ർ സിക്സ്’ എന്നാണ് പദ്ധതിയ്ക്ക് പേരിട്ടിരിക്കുന്നത്. 2027 പൊങ്കൽ മുതൽ ഇത് നടപ്പിലാക്കുമെന്നാണ് വാഗ്ദാനം.

ഏകദേശം 1.30 കോടി കുടുംബങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പദ്ധതി പ്രകാരം യോഗ്യരായ ഗുണഭോക്താക്കൾ വാങ്ങുന്ന മൂന്ന് എൽപിജി സിലിണ്ടറുകളുടെ പണം നേരിട്ട് അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ക്രെഡിറ്റ് ചെയ്യും. പദ്ധതിയ്ക്ക് സംസ്ഥാന ഖജനാവിൽ നിന്ന് പ്രതിവർഷം 4,000 കോടിരൂപ ചെലവാകുമെന്നാണ് കണക്ക്.

ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് സൗജന്യ ബസ് യാത്രയും വിജയ് പ്രഖ്യാപിച്ചിട്ടുണ്ട്. സ്ത്രീകൾക്കായുള്ള ‘വെട്രി പായണ തിട്ടം’ പദ്ധതിയും വിപുലീകരിച്ചു. ഓർഡിനറി ബസുകളിൽ മാത്രമല്ല എക്‌സ്‌പ്രസ്, എൽഎസ്എസ് (ലിമിറ്റഡ് സ്റ്റോപ്പ് സർവീസ്), ഡീലക്സ് സർവീസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കും. ഈ പദ്ധതി ഒക്ടോബർ രണ്ടിന് ഉദ്ഘാടനം ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ചെന്നൈ വിമാനത്താവളത്തിൽ പുതിയതായി ടെർമിനൽ അഞ്ച് നിർമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചർത്തു. പരന്തൂർ വിമാനത്താവളപദ്ധതിക്കെതിരായ എതിർപ്പും വിജയ് ആവർത്തിച്ചു. പദ്ധതിമൂലം ദുരിതത്തിലാകുന്ന പ്രദേശവാസികൾക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.