കോഴിക്കോട് : ഉഷ്ണ തരംഗത്തിനിടെ ആശ്വാസമായി പലയിടത്തും മഴ. ഉച്ചകഴിഞ്ഞ് ആണ് കോഴിക്കോട്, കോട്ടയം ജില്ലയുടെ കിഴക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിൽ മഴ ലഭിച്ചത്. ചിലയിടത്ത് ആലിപ്പഴ വർഷത്തോടെയായിരുന്നു മഴ.
അതിനിടെ തെക്കുപടിഞ്ഞാറൻ കാലവർഷം നേരത്തെ എത്തുമെന്ന് റിപ്പോർട്ട്.യൂറോപ്യൻ സെൻ്റട്രൽ ഫോർ മീഡിയം റേഞ്ച് വെതർ ഫോർ കാസ്റ്റ്സിൻ്റെ കണക്ക് പ്രകാരം മെയ് അവസാനത്തോടെ തന്നെ ദക്ഷിണേന്ത്യയിൽ മഴയെത്തുമെന്നാണ് പ്രവചനം.
നിലവിൽ ഉത്തരേന്ത്യയിൽ താപനില 43-44 ഡിഗ്രി സെൽഷ്യസിൽ ഉയർന്ന് നിലനിൽക്കുകയാണ്. ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ മെയ് 27നും 29 ഇടയിൽ കാലവർഷം എത്തും. കേരളത്തിലും തമിഴ്നാട്ടിലും മെയ് 25നും ജൂൺ 1നും ഇടയിൽ കാലവർഷം എത്താനാണ് സാധ്യത.
സാധാരണ ലഭിക്കുന്ന മഴ തന്നെയാവും ഇക്കാലയളവിൽ ലഭിക്കുകയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. കാലാവസ്ഥ വ്യതിയാനം സംഭവിച്ചില്ലെങ്കിൽ മെയ് 25ന് തന്നെ കേരളത്തിൽ കാലവർഷം എത്തിയേക്കും.
ഇത്തവണ എൽനിനോ സാന്നിധ്യം ഉണ്ടാകില്ല. മെയ് അവസാന വാരത്തോടെ തെക്കുകിഴക്കൻ അറബിക്കടലിൽ ശക്തമായ പടിഞ്ഞാറൻ കാറ്റ് രൂപപ്പെടാനും, അത് ഈർപ്പമുള്ള മേഘങ്ങളെ ഇന്ത്യൻ തീരത്തേക്ക് എത്തിക്കാനും സാധ്യതയുണ്ട്.

