പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള പരാതിയില്‍ പോലീസ് ആശുപത്രി രേഖകള്‍ പരിശോധിച്ചു.
ഗര്‍ഭഛിദ്രത്തിനായി യുവതിക്ക് നല്‍കിയത് അപകടകരമായ മരുന്നുകളെന്ന് ഡോക്ടര്‍മാരും മൊഴി നല്‍കി. ഗര്‍ഭഛിദ്രത്തിന് ശേഷം യുവതി മാനസികമായി തളര്‍ന്നു. വൈദ്യപരിശോധനയുടെ രേഖകള്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
രണ്ടാം മാസത്തിലാണ് ഗര്‍ഭഛിദ്രം നടത്തിയത്. മേയ് 30നാണ് യുവതി മരുന്ന് കഴിച്ചത്. ശേഷം ഗുരുതര രക്തസ്രാവമുണ്ടായെന്നും ചികിത്സാ രേഖകള്‍ പറയുന്നു. രണ്ട് മരുന്നുകളാണ് യുവതിക്ക് നല്‍കിയത്. രക്തസ്രാവത്തിന് ശേഷം സര്‍ക്കാര്‍ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. യുവതിയുടെ പരാതിക്ക് പിന്നാലെ മുങ്ങിയ രാഹുലും സഹായി ജോബിന്‍ ജോസഫും ഇപ്പോഴും ഒളിവില്‍ തന്നെയാണ്. അതിനിടെ യുവതിക്ക് പോലീസ് സംരക്ഷണമൊരുക്കി.
ഒളിവിലുള്ള രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാന്‍ പോലീസ് നീക്കം ആരംഭിച്ചിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത് അറസ്റ്റിന് തടസമല്ലെന്നാണ് പോലീസ് വാദം.
രാഹുല്‍ മാങ്കൂട്ടത്തില്‍ തലസ്ഥാനത്തെത്തി വക്കാലത്തില്‍ ഒപ്പിട്ടുവെന്ന പ്രചാരണം പോലീസ് തള്ളുകയാണ്.
പരാതിക്കാരിയുമായി പീഡനം നടന്ന ഫ്‌ലാറ്റിലെത്തി പോലീസ് മഹസ്സര്‍ രേഖപ്പെടുത്തി. കൂടുതല്‍ സാക്ഷികളുടെ മൊഴിയും ഇന്ന് രേഖപ്പെടുത്തും.
ലൈംഗിക പീഡന കേസില്‍ പരാതിക്കാരിയായ യുവതിക്കെതിരെ ഇന്നലെ രാഹുല്‍ മാങ്കൂട്ടത്തില്‍ കൂടുതല്‍ തെളിവുകള്‍ തിരുവനന്തപുരം ജില്ലാ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. സീല്‍ഡ് കവറിലായി ഒമ്പത് തെളിവുകളാണ് കോടതിയില്‍ നല്‍കിയത്.
യുവതി ജോലി ചെയ്തിരുന്ന ചാനലിന്റെ മേധാവി രാഹുലിനെതിരെ പരാതി കൊടുക്കാന്‍ പ്രേരിപ്പിച്ചുവെന്നും ഗര്‍ഭഛിദ്രം യുവതി സ്വന്തം ഇഷ്ടപ്രകാരമാണ് നടത്തിയതെന്നുമടക്കം സ്ഥാപിക്കുന്നതിനുള്ള തെളിവുകളും രേഖകളുമാണ് നല്‍കിയതെന്നാണ് വിവരം.

