തിരുവനന്തപുരം: കേരളത്തിന്റെ അഭിമാന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിക്കും.തുറമുഖം ഉദ്ഘാടനം ചെയ്യുന്നതിന് വ്യാഴാഴ്ച രാത്രി ഏഴേമുക്കാലോടെ പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തി. മുഖ്യമന്ത്രി പിണറായി വിജയൻ, ചീഫ് സെക്രട്ടറി, ശശി തരൂർ എം.പി, ബി.ജെ.പിയുടെ സംസ്ഥാന നേതാക്കൾ ഉൾപ്പെടെയുള്ളവർ അദ്ദേഹത്തെ സ്വീകരിച്ചു. രാത്രി രാജ്ഭവനിൽ താമസിക്കുന്ന മോദി രാവിലെ 10.30ന് ഹെലികോപ്ടറിൽ വിഴിഞ്ഞത്തെത്തും. എം.എസ്.സി സെലസ്റ്റിനോ മരസ്കാ എന്ന മദർഷിപ്പിനെ സ്വീകരിച്ച ശേഷം തുറമുഖത്തിന്റെ പ്രവർത്തന സൗകര്യങ്ങൾ നോക്കിക്കാണും. തുടർന്ന് പൊതുസമ്മേളനത്തിൽ പങ്കെടുക്കും. ഒന്നരമണിക്കൂറാണ് കമ്മിഷനിംഗ് ചടങ്ങ്. 12.30ന് ചടങ്ങ് പൂർത്തിയാക്കി പ്രധാനമന്ത്രി മടങ്ങും.
ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര ഷിപ്പിംഗ്പോർട്സ് വകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി,ജോർജ് കുര്യൻ,സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി വി.എൻ.വാസവൻ, സംസ്ഥാന മന്ത്രിമാരായ വി.ശിവൻകുട്ടി,ജി.ആർ.അനിൽ,സജി ചെറിയാൻ,മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ,പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ,എം.പിമാരായ ശശിതരൂർ,അടൂർ പ്രകാശ്,എ.എ.റഹീം,എം.വിൻസെന്റ് എം.എൽ.എ,അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി,മേയർ ആര്യരാജേന്ദ്രൻ,അദാനി പോർട്സ് മാനേജിംഗ് ഡയറക്ടർ കരൺ അദാനി തുടങ്ങിയവർ പങ്കെടുക്കും.
പഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പഴുതറ്റ സുരക്ഷയാണ് നഗരത്തിൽ ക്രമീകരിച്ചിട്ടുള്ളത്. നഗരത്തിലും അനുബന്ധ റോഡുകളിലും ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
വിഴിഞ്ഞം കമ്മിഷനിംഗ് ചടങ്ങിൽ പതിനായിരത്തോളം പേരാണ് പങ്കെടുക്കുക. ഇവർക്ക് പൊലീസ് സുരക്ഷാപാസ് നൽകും. ക്രിസ്ത്യൻ സഭാനേതാക്കൾ, വിവിധ സാമൂഹ്യ,സമുദായ,സാംസ്കാരിക സംഘടനാപ്രവർത്തകർ തുടങ്ങിയവർക്ക് പരിപാടിയിലേക്ക് ക്ഷണമുണ്ട്.
2015ലാണ് അദാനി ഗ്രൂപ്പുമായി വിഴിഞ്ഞം തുറമുഖനിർമ്മാണ കരാർ ഒപ്പുവച്ച് നിർമ്മാണത്തിന് തറക്കല്ലിട്ടത്. 2023ൽ ആദ്യഘട്ടം പൂർത്തിയായി. 2024 ജൂലായിൽ ട്രയൽ റൺ ആരംഭിച്ചു. ഡിസംബർ 3 ന് കമ്മീഷനിംഗ് സർട്ടിഫിക്കറ്റ് ലഭിച്ചു. 2028 ഓടെ തുടർന്നുള്ള ഘട്ടങ്ങൾ പൂർത്തിയാകും

