Spread the love

ചരിത്ര ഗവേഷകനും എംജി സർവകലാശാല ഉദ്യോഗസ്ഥനുമായ പള്ളിക്കോണം രാജീവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ആണ് പള്ളിക്കെട്ട് ശബരിമലയ്ക്ക് എന്ന ഗാനത്തിന്റെ പശ്ചാത്തലത്തെക്കുറിച്ച് പ്രതിപാദിക്കുന്നത്.

Facebook പോസ്റ്റ് വായിക്കാം

 

ഇരുമുടി താങ്കി …” എന്ന വിരുത്തത്തെ തുടർന്ന് “പള്ളിക്കെട്ട് ശബരിമലയ്ക്ക്, കല്ലും മുള്ളും കാലുക്ക് മെത്തൈ …..” എന്നു തുടങ്ങുന്ന അയ്യപ്പഭക്തിഗാനവും ഒരു പാരഡിഗാനമാണ്. മറ്റൊരു പാട്ടിന്റെ ഈണത്തെ അനുകരിച്ച് വരികൾ എഴുതുന്ന രീതിയാണ് പാരഡിയുടേത്.

 

ദക്ഷിണേന്ത്യയിലെ പ്രശസ്‌ത ഇസ്ലാമിക തീർത്ഥാടനകേന്ദ്രമായ നാഗൂർ ദർഗ്ഗയിലെ സൂഫി ഗായകർ പരമ്പരാഗതമായി പാടിവരുന്ന “ഏകനേ യാ അള്ളാ…..” എന്നു തുടങ്ങുന്ന ഭക്തിഗാനത്തിൻ്റെ ഈണത്തെ മാതൃകയാക്കി പ്രശസ്‌ത തമിഴ് പണ്ഡിതനും കവിയും ഭക്തഗാനരചയിതാവുമായ ഡോ. ഉളുന്തൂർപേട്ട ഷൺമുഖം രചിച്ചതാണ് പള്ളിക്കെട്ട് എന്നു തുടങ്ങുന്ന ഗാനം. ജാതിമതവ്യത്യാസമില്ലാതെ തീർത്ഥാടകസംഘങ്ങളുടെ തിരക്ക് എപ്പോഴുമുള്ള നാഗൂർ ദർഗയിൽ പതിറ്റാണ്ടുകളായി മുഴങ്ങിക്കേൾക്കുന്ന ഗാനത്തിന്റെ ഈണത്തിൽ ആകൃഷ്ടനായാണ് ജാതിമത വ്യത്യാസമില്ലാതെ അയ്യപ്പഭക്തൻമാർ എത്തിച്ചേരുന്ന ശബരിമലയ്ക്കു വേണ്ടി അതേ ഈണത്തിൽ ഗാനം രചിക്കാൻ ഷൺമുഖം തീരുമാനിച്ചത്.

 

മധുരൈ വീരമണിക്ക് ഈ ഗാനം എളുപ്പത്തിൽ പാടുവാൻ തമിഴർക്കെല്ലാം ചിരപരിചിതമായ ഈ ഈണം സഹായകമായി. ഒരു മുസ്ലിം ഭക്തിഗാനത്തിന്റെ ഈണത്തെ പിൻപറ്റി ഒരു ഹിന്ദുഭക്തിഗാനം രചിക്കപ്പെട്ടത് യഥാർത്ഥ ഭക്തരിൽ ഗാനത്തോട് ആദരവ് വർദ്ധിപ്പിക്കുമെങ്കിലും മതവൈരം വളർത്തുന്ന വർഗ്ഗീയശക്തികൾക്ക് അടിമപ്പെട്ടവർക്ക് ചിലപ്പോൾ അത് അംഗീകരിക്കാൻ വൈമനസ്യം തോന്നിയെന്നും വരാം. ഹിന്ദുക്കളുടെ പാട്ടും കലയും മറ്റുള്ള മതക്കാർ അടിച്ചുമാറ്റുന്നുവെന്ന് പലപ്പോഴും സോഷ്യൽ മീഡിയയിൽ ഹിന്ദുത്വതീവ്രവാദികൾ പരിഹാസമുയർത്തുന്ന സാഹചര്യത്തിൽ ഈ അറിവ് അവർക്കൊരു തിരിച്ചടിയുമായിരിക്കും.

ഡോ. ഷൺമുഖം തമിഴ് സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ വ്യക്തിയായിരുന്നു. ദ്രാവിഡ കഴക പ്രസ്ഥാനങ്ങളിൽ ആകൃഷ്ടനായി പെരിയോർ ഇ.വി രാമസ്വാമി നായ്ക്കരുടെ അനുയായിയായി മാറിയ ഷൺമുഖം ഗണപതിവിഗ്രഹങ്ങളിൽ ചെരുപ്പുമാല ചാർത്തിയുള്ള പ്രക്ഷോഭങ്ങളുടെ മുൻനിരയിലുണ്ടായിരുന്നു. നാസ്തികനിൽനിന്ന് ഭക്തനിലേക്കുണ്ടായ മാറത്തിന് ഒരു മാരകരോഗത്തിൽ നിന്നുള്ളവിമുക്തിയാണ് കാരണമായത്. തുടർന്ന് തമിഴിൽ നാനൂറോളം ഭക്തിഗാനങ്ങൾ അദ്ദേഹം രചിച്ചു. മിക്ക ഗാനങ്ങളും ഏറെ ജനപ്രിയമായി മാറി. ശിർകാഴി ഗോവിന്ദരാജൻ പാടി പ്രശസമാക്കിയ “വിനായകനേ വിനൈ തീർപ്പവനേ… ” എന്ന ഗാനവും പള്ളിക്കെട്ടിനോടൊപ്പം എടുത്തു പറയേണ്ടതാണ്.

 

ഒരു ഗാനത്തിന്റെ പാരഡിയായി മറ്റൊരു ഗാനം രചിക്കുന്ന രീതി പണ്ടുമുതലേ ഭക്തിഗാനരചനകളിൽ സാധാരണമാണ്. പഴയ കാലത്ത് ജനപ്രിയ സിനിമാഗാനങ്ങളുടെ പാരഡിയായി ഭക്തിഗാനം രചിച്ച് അച്ചടിച്ചുവരുന്ന പാട്ടുപുസ്ത‌കത്തിൽ “പ്രസ്‌തുത സിനിമാഗാനത്തിൻ്റെ മട്ടിൽ” എന്ന് പാട്ടിന് മുമ്പായി എഴുതിച്ചേർക്കുന്ന പതിവുണ്ടായിരുന്നു. അങ്ങനെ നിരവധി പാട്ടുകൾ സന്ധ്യാനാമകീർത്തനങ്ങളായി അമ്മമാർ ഭക്തിയോടെ ചൊല്ലിക്കേൾക്കാറുമുണ്ട്.

 

ഭക്തിഗാനത്തെ പാരഡിയാക്കി കോമഡിപാട്ടുകൾ വരെ പലരും എഴുതിപ്പാടിയിട്ടും കടുത്ത വിമർശനങ്ങളൊന്നുമുണ്ടായിട്ടില്ല. പ്രശസ്ത കോമഡി കാഥികൻ വി.ഡി. രാജപ്പൻ “ശങ്കരാ…… പോത്തിനെ തല്ലാതെടാ…..” എന്ന പാരഡിഗാനം “ശങ്കരാ….. നാദശരീരാ പരാ “എന്ന ഗാനം ഭക്തിഗാനമേളയിൽ പാടിആസ്വദിച്ചിട്ടുണ്ടാവും. പലപ്പോഴും നല്ല ആശയസമ്പൂർണ്ണമായ കവിത്വമുള്ള വരികളോടു കൂടിയ ഗാനങ്ങളുടെ ഈണം തമാശ ഉൽപ്പാദിപ്പിക്കുന്നതിനായി നിലവാരം കുറഞ്ഞ വരികളിലേക്ക് സന്നിവേശിപ്പിക്കുന്നതിനെതിരെ വിമർശനങ്ങൾ സ്വാഭാവികമാണ്. എങ്കിലും അതൊക്കെ വൈകാരികമായി പ്രകടിപ്പിക്കുകയോ പാട്ട് പിൻവലിക്കാൻ പ്രേരിപ്പിക്കുകയോ ചെയ്യുന്ന സന്ദർഭങ്ങൾ വിരളമായിട്ടേ ഉണ്ടായിട്ടുള്ളൂ. ഒരു കാർട്ടൂൺ ആസ്വദിക്കുന്ന സ്പോർട്‌സ് മാൻ സ്പിരിറ്റിലേ അന്നും ഇന്നും പൊതുസമൂഹം ഇതിനെയൊക്കെ കാണാറുള്ളൂ.

ഈ തെരഞ്ഞെടുപ്പുകാലത്ത് വോട്ട് ലക്ഷ്യമാക്കി ഒരു മുന്നണി പ്രചരിപ്പിച്ച പാട്ടിനെതിരെ എതിർപ്പ് ഉയർത്തിയതിനെ പരിഹാസ്യമായേ കാണാൻ കഴിയൂ. “പോറ്റിയേ കേറ്റിയേ…. സ്വർണ്ണം ചെമ്പായ് മാറ്റിയേ…..” എന്ന പാരഡിഗാനം അയ്യപ്പഭക്തൻമാരുടെ വികാരത്തെ ഇതു വരെ വ്രണപ്പെടുത്തിയതായി തോന്നിയിട്ടില്ല. അങ്ങനെ വ്രണപ്പെടുത്തിയതായി ഉന്നയിച്ച് രാഷ്ട്രീയവിവാദം സൃഷ്ടിക്കാനും അതിലൂടെ എന്തെങ്കിലും നേട്ടം ഉണ്ടാക്കാൻ കഴിയുമോ എന്നു കേസ് കൊടുത്ത തിരുവാഭരണ പാത സാരക്ഷണസമിതിയോ മറ്റാരെങ്കിലുമോ ശ്രമിച്ചാൽ അങ്ങേയറ്റം അപലപനീയമാണ്. അള്ളാഹുവിന്നെ പ്രകീർത്തിച്ചുള്ള സൂഫിഗാനത്തെരചിച്ചത് എന്നത് വിവാദം കൊഴുപ്പിക്കുന്നതിനും വിഷയത്തിൽ വർഗ്ഗീയത കലർത്താനും പറ്റിയ സാധ്യതയാണ്. കേട്ട് ആസ്വദിച്ച് ചിരിച്ച് തള്ളേണ്ട ഒന്നിനെ പൊക്കിപ്പിടിച്ചു കൊണ്ടുവരുന്നത് വിലകുറഞ്ഞ തറവേല മാത്രമാണ്.

 

നാഗൂർ ദർഗയിലെ സൂഫിഭക്തർ പാടുന്ന “ഏകനേ യാ അള്ളാ ” എന്ന ഗാനത്തിന്റെ കണ്ണി ആദ്യകമന്റിൽ ചേർക്കുന്നു.