Spread the love

മുണ്ടക്കയം പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് സാദ്ധ്യത കല്പിക്കപ്പെടുന്ന റോയ് കപ്പലുമാക്കലിനെതിരേ കോണ്‍ഗ്രസിനുള്ളില്‍ പടയൊരുക്കം.
മൈലത്തടി വാര്‍ഡില്‍നിന്നും വിജയിച്ച റോയ് കപ്പലുമാക്കല്‍ കോണ്‍ഗ്രസിന്റെ മുന്‍ ബ്ലോക്ക് പ്രസിഡന്റ് കൂടിയാണ്.

റോയ് കപ്പലുമാക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് വരാതിരിക്കാന്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം ഇതിനോടകം ചരടുവലികള്‍ ആരംഭിച്ചു കഴിഞ്ഞതായിട്ടാണ് കോണ്‍ഗ്രസിനുള്ളില്‍നിന്നു പുറത്തുവരുന്ന സംസാരം.

നാലാം വാര്‍ഡില്‍നിന്നും മത്സരിച്ച ബെന്നി ചേറ്റുകുഴി, ഇഞ്ചിയാനി വാര്‍ഡില്‍നിന്നു മത്സരിച്ച ജിജി നിക്കോളാസ് എന്നിവരുടെ പരാജയമാണ് റോയ് കപ്പലുമാക്കലിനെതിരേ തിരിയാന്‍ ഒരു വിഭാഗത്തെ പ്രേരിപ്പിക്കുന്നത്. പരാജയപ്പെട്ട ഇരുനേതാക്കളും യുഡിഎഫിന് ഭരണം കിട്ടിയാല്‍ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിപ്പെടാന്‍ സാദ്ധ്യത കല്പിക്കപ്പെട്ടവരായിരുന്നു.

ബെന്നി ചേറ്റുകുഴി, ജിജി നിക്കോളാസ് എന്നിവരുടെ പരാജയം റോയ് കപ്പലുമാക്കലിന് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്താനുള്ള സാദ്ധ്യത നിലവില്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇതു മനസിലാക്കിയാണ് ഒരു വിഭാഗം പൈങ്ങനയില്‍നിന്ന് മത്സരിച്ച് വിജയിച്ച സൂസമ്മ മാത്യുവിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിക്കാന്‍ അണിയറ നീക്കം നടത്തുന്നത്.

പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഇത്തവണ ജനറലും വൈസ് പ്രസിഡന്റ് സ്ഥാനം വനിതാ സംവരണവുമാണ്.

വൈസ് പ്രസിഡന്റ് സ്ഥാനം വനിത ആകുമ്പോള്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് കൂടി വനിത വരുന്നതിനെ ചിലര്‍ എതിര്‍ക്കുന്നുമുണ്ട്. സീനിയര്‍ മെമ്പര്‍ കൂടിയായ സൂസമ്മ മാത്യുവിന്റെ സാദ്ധ്യത മങ്ങിയാല്‍ റോയ് കപ്പലുമാക്കലിനെ ഒഴിവാക്കാന്‍ പുലിക്കുന്നില്‍നിന്ന ് വിജയിച്ച സാബു റ്റി റ്റിയുടെ പേരും ചിലര്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നുണ്ട്.

അതേസമയം, ബെന്നി ചേറ്റുകുഴി, ജിജി നിക്കോളാസ് എന്നിവരുടെ പരാജയത്തില്‍ റോയ്കപ്പലുമാക്കലിന് യാതൊരു പങ്കുമില്ലെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ഇതൊക്കെ വെറും ആരോപണങ്ങള്‍ മാത്രമാണെന്നും അവര്‍ പറയുന്നു.

മൈലത്തടി വാര്‍ഡില്‍ മുന്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് നൗഷാദ് ഇല്ലിക്കല്‍ ആയിരുന്നു സ്ഥാനാര്‍ത്ഥി ആവേണ്ടിയിരുന്നത്. അവസാന നിമിഷമാണ് മുകളില്‍നിന്നുള്ള സമ്മര്‍ദ്ദപ്രകാരം റോയ് കപ്പലുമാക്കല്‍ അവിടെ സ്ഥാനാര്‍ത്ഥി ആയതും വിജയിച്ചതും.

23 അംഗ മുണ്ടക്കയം പഞ്ചായത്തില്‍ യുഡിഎഫിന് 12 സീറ്റുകള്‍ ഉണ്ട്. എല്‍ഡിഎഫിന് ഏഴും. നാലു സ്വതന്ത്രരുമുണ്ട്.