Spread the love

കോട്ടയം : കോട്ടയത്തെ അതിദാരിദ്ര ജില്ലയായി പ്രഖ്യാപിച്ചത് വെറും രാഷ്ട്രീയ നാടകമാണെന്ന് ആരോപിച്ച് ബിജെപി.കോട്ടയത്തെ അതി ദാരിദ്രമില്ലാത്ത ജില്ലയായി പ്രഖ്യാപിച്ചത് ഇടതുമുന്നണി സര്‍ക്കാരിന്റെ ഭരണ കാലാവധി അവസാനിക്കും മുന്‍പുള്ള പൊറോട്ടു നാടക പരമ്പരകളിലൊന്നാണെന്ന് ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ പ്രസിഡന്റ് ജി. ലിജിന്‍ ലാല്‍ ആരോപിച്ചു.

രാജ്യത്താകമാനം മോദി സര്‍ക്കാരിന്റെ സമയബന്ധിതമായ പരിപാടികളിലൂടെ ദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്തുവരികയാണ്.അതിദാരിദ്രത്തിന്റെ ദേശീയ ശതമാനം പോലും അഞ്ചില്‍ താഴെയാണ്.

ദാരിദ്ര്യവും പാര്‍പ്പിടമില്ലായ്മയും പരിഹരിക്കുന്നതിനായി വ്യക്തമായ കര്‍മ്മപദ്ധതിളോടെയാണ് മുന്നോട്ടുപോകുന്നത്. പാവപ്പെട്ടവര്‍ക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി റേഷന്‍ കൂടുതല്‍ ശക്തിപ്പെടുത്തി. കൂടാതെ പാര്‍പ്പിടവും വസ്ത്രവും ആഹാരവും ഉറപ്പാക്കി പൗരന് മാന്യമായ ജീവിതസാഹചര്യം ഉറപ്പിക്കുകയാണ് ലക്ഷ്യം.അതിന്റെ പ്രതിഫലനമാണ് എങ്ങും പ്രതിഫലിക്കുന്നത്.എന്നാല്‍ അതിനിടെ ക്രെഡിറ്റ് സ്വന്തമാക്കുന്നതിനായി നടത്തുന്ന കണ്‍കെട്ടു വിദ്യയാണ് ഇപ്പോള്‍ അരങ്ങേറുന്നത്.

കേരളത്തിലെ ദാരിദ്ര്യം ഇല്ലാതാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ എന്ത് നടപടിയാണ് സ്വീകരിച്ചിരിക്കുന്നത്. ജീവകാരുണ്യ സഹായവും ക്ഷേമ പെന്‍ഷനുകളും മാസങ്ങളായി മുടങ്ങിയിരിക്കുകയാണ്. ലൈഫ് പദ്ധതി പോലും കാര്യക്ഷമമായി നടക്കുന്നില്ല.

നരേന്ദ്രമോദി സര്‍ക്കാരിന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികളുടെ ഗുണഫലമാണ് കോട്ടയത്തും പ്രതിഫലിക്കുന്നത്. ഏറ്റുമാനൂര്‍ മണ്ഡലത്തില്‍ ശൗചാലയങ്ങള്‍ ഇല്ലാത്ത വസതികള്‍ തന്നെ അനവധിയാണ്. പൊതുശൗചാലയങ്ങള്‍ പോലുമില്ലാത്ത അവസ്ഥയാണ്- ലിജിന്‍ ചൂണ്ടികാട്ടി.

 

അതേ സമയംകോട്ടയം ജില്ലയെ ആദ്യത്തെ അതിദാരിദ്രര്‍ ഇല്ലാത്ത ജില്ലയായി പ്രഖ്യാപിച്ച മാനദണ്ഡം സര്‍ക്കാര്‍ പുറത്ത് വിടണം എന്ന് ബിജെപി കോട്ടയം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് റോയ് ചാക്കോ ആവശ്യപ്പെട്ടു.

 

പച്ചയായ യാഥാര്‍ഥ്യം മറച്ചുവച്ച് നുണയുടെ വിളംബരം നടത്തി ജനങ്ങളെ കോമാളികളാക്കുന്നത് ഇടതുപക്ഷ സര്‍ക്കാരിന്റെ സ്ഥിരം പരിപാടിയാണ് എന്ന് അദ്ദേഹം പറഞ്ഞു.

അങ്ങനെയൊരു കോമഡി ഷോയാണ് മന്ത്രിമാരായ എം ബി രാജേഷിന്റെയും വി എന്‍ വാസവന്റെയും മുഖ്യ കാര്‍മ്മികത്വത്തില്‍ കോട്ടയത്ത് നടന്നത്.കോട്ടയം അതി ദരിദ്രരില്ലാത്ത ആദ്യ ജില്ല എന്ന പ്രഖ്യാപനം യാഥാര്‍ത്ഥ്യ ബോധമുള്ള കോട്ടയംകാരെ ചിരിപ്പിക്കുന്ന ഒരു തമാശയാണ്.

അതിദാരിദ്രജില്ല പ്രഖ്യാപനം ജില്ലാ കലക്ടറുടെ ഫേസ് ബുക്കില്‍ എതിര്‍വാദം.ട്രോളുകള്‍

അതിദരിദ്രര്‍ ഇല്ലാത്ത ജില്ലയായി കോട്ടയത്തെ പ്രഖ്യാപിച്ച ജില്ലാ കലക്ടറുടെ പോസ്റ്റിനു താഴെ വസ്തുതകള്‍ നിരത്തി മറുചോദ്യങ്ങളും കമന്റും ട്രോളുകളും. ജില്ലയിലെ ദാരിദ്രം നിര്‍മാര്‍ജനം ചെയ്യാനായിട്ടില്ലെന്നാണ് പ്രതികരണങ്ങളുടെ ഊന്നല്‍. കോട്ടയം നഗരത്തില്‍ ചില സ്ഥാപനങ്ങള്‍ നടത്തുന്ന ഭക്ഷണ പൊതി വിതരണത്തിനായുളള ക്യൂ ചൂണ്ടികാട്ടിയും പ്രതികരണം ഉണ്ട്. പട്ടിക തയാറാ്ക്കിയതിനെക്കുറിച്ചും വിമര്‍ശനം ഉണ്ട്. അതിനായി അവലംബിച്ച മാനദണ്ഡമാണ് ചിലര്‍ ആരായുന്നത്.ജനങ്ങളുടെ ഇടയില്‍ ഇറങ്ങിവേണം ഇത്തരം സര്‍വേകളും പ്രഖ്യാപനങ്ങളും നടത്താനെന്നും പ്രതികരണമുണ്ട്.ദാരിദ്യാവസ്ഥ ചൂണ്ടിക്കാട്ടിയിട്ടും വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി പട്ടികയില്‍നിന്ന് പുറത്താക്കാന്‍ ഉദ്യോഗസ്ഥര്‍ ഒത്തുകളിച്ചതായുള്ള പരാതിയുമുണ്ട്. പ്രസ്തുത പോസ്റ്റ് 250 ലധികം പേര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. പ്രഖ്യാപനത്തിന്റെ റീലാണ് കലക്ടര്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.