Spread the love

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സ്ത്രീക്ക് എബോളയെന്ന് സംശയം. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന 52 വയസ്സുകാരിയാണ് നിരീക്ഷണത്തിൽ കഴിയുന്നത്. സൗത്ത് സുഡാനിൽ നിന്ന് ഉഗാണ്ട വഴിയാണ് ഇവർ കേരളത്തിലെത്തിയത്. നിലവിൽ എബോളയുമായി ബന്ധപ്പെട്ട കാര്യമായ ലക്ഷണങ്ങളില്ലെന്നും ആശങ്ക വേണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

ഇന്നലെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പനിയെ തുടർന്ന് ചികിത്സയ്ക്ക് എത്തിയതായിരുന്നു ഇവർ. സാധാരണ എബോള രോഗത്തിന് ഉണ്ടാകുന്ന മറ്റ് രോഗലക്ഷണങ്ങളൊന്നും ഇവർക്കില്ല. പനിയിൽ നേരിയ വ്യത്യാസമുണ്ടെന്ന് ആശുപത്രി അധികൃതർ പറയുന്നു. സംശയങ്ങളെ തുടർന്ന് ആരോഗ്യ വകുപ്പ് ഇടപെട്ട് ഇവരെ മെഡിക്കൽ കോളജ് ആശുപ്രതിയിലേക്കു മാറ്റുകയായിരുന്നു.

അതേസമയം സാംപിൾ ഫലം ലഭിച്ചാൽ മാത്രമേ എബോളയാണോയെന്ന് സ്‌ഥിരീകരിക്കാനാകൂ. തുടർചികിത്സ ഉൾപ്പെടെ തീരുമാനിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിക്കും.

പ്രത്യേക ഐസലേഷൻ വാർഡിൽ നിരീക്ഷണത്തിലാണ് രോഗി. ഇവരെ നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.