ബൊഗോട്ട: പടിഞ്ഞാറൻ കൊളംബിയയിലുണ്ടായ ശക്തമായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 111 ആയി. ദുരന്തത്തിൽ ഇതുവരെ 87 പേർക്ക് പരിക്കേറ്റിട്ടുണ്ട്. തിങ്കളാഴ്ച ഉണ്ടായ ഈ ഭൂചലനം കൊളംബിയയെയും അയൽരാജ്യമായ ഇക്വഡോറിനെയും നടുക്കി. നിരവധി കെട്ടിടങ്ങൾ തകർന്നു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഒട്ടേറെപ്പേർ കുടുങ്ങിക്കിടക്കുകയാണ്. രാജ്യത്തെ ആറു വിമാനത്താവളങ്ങൾ താത്കാലികമായി അടച്ചു.
മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്ന് അധികൃതർ വ്യക്തമാക്കി. ചോക്കോ പ്രവിശ്യയിൽ ഭൂനിരപ്പിൽ നിന്നും 103 കിലോമീറ്റർ ആഴത്തിൽ റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇന്ത്യൻ സമയം ഇന്നലെ വൈകുന്നേരം 6 മണിയോടെയാണ് അനുഭവപ്പെട്ടത്. പടിഞ്ഞാറൻ കൊളംബിയയിലെ സാൻ ഹോസെ ദെൽ പാൽമാർ മേഖലയാണ് ഭൂചലനത്തിൻറെ പ്രഭവകേന്ദ്രം.
അതേസമയം ഭൂചലനത്തെ തുടർന്ന് നിരവധി കെട്ടിടങ്ങൾ നിലംപൊത്തി. തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താൻ സേനയുടെ നേതൃത്വത്തിൽ ഊർജിത തെരച്ചിൽ തുടരുകയാണ്. ദുരന്തബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും സർക്കാർ സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും അധികൃതർ അറിയിച്ചു.

