ഉജ്ജ്വല വിജയം സമ്മാനിച്ചതിന് ജനങ്ങൾക്ക് ഹൃദയം നിറഞ്ഞ നന്ദി പറഞ്ഞ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. രാജ്യത്തിന് മുന്നിൽ ജയിച്ചത് മതേതര കേരളമെന്നും ജനങ്ങൾക്കായി ഒരു പുതുയുഗം ഒരുക്കുമെന്നും വി ഡി സതീശൻ പറഞ്ഞു. രണ്ടു ദിവസത്തിനുള്ളിൽ കോൺഗ്രസ് ഹൈക്കമാൻഡ് മുഖ്യമന്ത്രിയെ തീരുമാനിക്കും.
തിരുവനന്തപുരത്തെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സതീശൻ.
മുന്നണി രാഷ്ട്രീയത്തിനുള്ള ഒരു മാതൃകയാണ് ടീം യുഡിഎഫ് എന്നും മതേതര നിലപാടിനുള്ള അംഗീകാരമാണ് ഈ വിജയമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളും ചെറുപ്പക്കാരുമാണ് തിരഞ്ഞെടുപ്പ് വിജയത്തിന് സഹായിച്ചതെന്നും അവർക്ക് യുഡിഎഫിൽ വലിയ പ്രതീക്ഷയാണുള്ളതെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.
തികഞ്ഞ ഉത്തരവാദിത്ത ബോധത്തോടെ പ്രവർത്തിക്കുമെന്നും സംസ്ഥാനത്തെ രാജ്യത്തിന്റെ ഒന്നാമതെത്തിക്കാനുള്ള പ്രവർത്തനങ്ങളും പദ്ധതികളുമായി യുഡിഎഫ് മുന്നോട്ടുപോകുമെന്നും വി ഡി സതീശൻ.
മുഖ്യമന്ത്രി ആരാണെന്ന് ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും അതിന്റെ ചർച്ചകൾ ഉടനെ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. പൂച്ചപ്പെറ്റുകിടക്കുന്ന ഖജനാവാണ് എൽഡിഎഫ് യുഡ്എഫിനെ ഏൽപ്പിക്കുന്നതെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു
പ്രതിപക്ഷ നേതൃസ്ഥാനം തന്നെ ഏൽപ്പിച്ചപ്പോൾ മാഡം സോണിയ ഗാന്ധിക്ക് കൊടുത്ത വാക്കു പാലിച്ചു. കോൺഗ്രസിനെ ഭരണത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു

