Spread the love

ഭാര്യയെ ശ്വാസംമുട്ടിച്ചുകൊന്ന് കൊക്കയില്‍ തള്ളിയ കേസില്‍ കാര്‍ കണ്ടെത്തി. ഭാര്യ ജെസിയെ കൊലപ്പെടുത്തിയത് ഭര്‍ത്താവ് സാം കെ ജോര്‍ജ് (59) ആണ്. മൃതദേഹം കൊണ്ടുപോകാന്‍ ഉപയോഗിച്ച കാറാണ് കണ്ടെത്തിയത്.

കാറിനുള്ളില്‍ നിന്ന് വെട്ടുകത്തിയും പൊലീസ് കണ്ടെത്തി. അഞ്ച് ദിവസത്തെ കസ്റ്റഡിയില്‍ നിന്ന് വാങ്ങിയതിന് ശേഷം സാമുമായി പോലീസ് നടത്തിയ തെളിവെടുപ്പിലാണ് കോട്ടയം ശാസ്ത്രി റോഡിലെ ബാങ്കിന്റെ പാര്‍ക്കിംഗ് പ്രദേശത്ത് നിന്ന് കാര്‍ കണ്ടെടുത്തത്.
കാണക്കാരി രത്നഗിരി പള്ളിക്ക് സമീപത്തെ കപ്പടക്കുന്നേല്‍ ജെസി(49) 26ന് രാത്രി വീട്ടില്‍ വച്ചാണ് കൊല്ലപ്പെട്ടത്.

മൃതദേഹം കൊക്കയില്‍ തള്ളിയതിന് ശേഷം പുലര്‍ച്ചെ കൊച്ചിയിലെത്തിയ സാം സുഹൃത്തായ ഇറാനിയന്‍ യുവതിക്കൊപ്പം വൈറ്റിലയില്‍ നിന്ന് 27ന് രാത്രി ബസ് കയറിയാണ് ബെംഗളൂരുവിലേക്കും അവിടെ നിന്ന് ദസറ ആഘോഷങ്ങള്‍ കാണാനായി മൈസൂരുവിലേക്കും കടന്നത്. കൊലപാതകത്തില്‍ ഇറാനിയന്‍ യുവതിക്ക് പങ്കില്ലെന്ന് കണ്ട് വിട്ടയച്ചു.

ജെസിയെ ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഫൊറന്‍സിക് വിഭാഗത്തില്‍ ഇന്നലെ നടന്ന പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു. രാസ-ഡിഎന്‍എ പരിശോധനകള്‍ക്കായി സാംപിളുകള്‍ കൊച്ചിയിലെയും തിരുവനന്തപുരത്തെയും ലാബുകളിലേക്ക് അയച്ചു.
ജെസിയുടെ സംസ്‌കാരം ജന്മനാടായ കൈപ്പട്ടൂരില്‍ നടക്കും. തിരുവല്ല ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലാണ് ഇപ്പോള്‍ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.