സഹോദരനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ
കോട്ടയം: പൂവൻതുരുത്ത് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ സ്വകാര്യ റബ്ബർ കമ്പനിയിൽ സഹോദരനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ അസം സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
അറസ്റ്റിലായത് ആസാം സംസ്ഥാനത്തെ ധേമാജി ജില്ലയിലെ ഗോഗാമുഖ് പോലീസ് സ്റ്റേഷൻ പരിധിയിലെ No.1 സൽമാരി എൻ.സി. സ്വദേശിയും നിലവിൽ കോട്ടയം ജില്ലയിലെ പനച്ചിക്കാട് വില്ലേജിലെ പൂവൻതുരുത്ത് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലുള്ള ഏദൻസ് റബ്ബർ ഇൻഡസ്ട്രീസ് കമ്പനിയിലെ താമസക്കാരനുമായ ഖാഗൻ ബറുവയുടെ മകൻ നയൻ ബറുവ (32) ആണ്.
പ്രതിയുടെ സഹോദരനും അതേ സ്ഥാപനത്തിൽ ജോലി ചെയ്ത് താമസിച്ചിരുന്ന ഖാഗൻ ബറുവയുടെ മകൻ മഹൻ ബറുവ (47) ആണ് കൊല്ലപ്പെട്ടത്
ഇവർ ജോലി ചെയ്ത് വന്നിരുന്ന കമ്പനിയിലെ താമസമുറിയെ സംബന്ധിച്ചുള്ള തർക്കവും, മഹൻ ബറുവ മദ്യലഹരിയിൽ പ്രതിയെ ചീത്തവിളിച്ചതിലുള്ള വിരോധവുമാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് അറിയിച്ചു.
28-ന് പുലർച്ചെ 1.30 ഓടെ ഏദൻസ് റബ്ബർ ഇൻഡസ്ട്രീസ് കമ്പനിയിലെ ഭക്ഷണം പാകം ചെയ്യുന്ന സ്ഥലത്ത് വച്ച് നയൻ ബറുവ സഹോദരന്റെ മുഖത്ത് ഇടിക്കുകയും തുടർന്ന് തള്ളിയിടുകയും ചെയ്തു. നിലത്തുവീണ് ഗുരുതരമായി പരിക്കേറ്റ മഹൻ ബറുവയെ ഉടൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ജൂൺ 29-ന് വൈകിട്ട് മരണത്തിന് കീഴടങ്ങുകയായിരുന്നു.
സംഭവത്തിൽ കോട്ടയം ഈസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

