Spread the love

പീഡനക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. ഇനിയും എത്ര ഉഭയസമ്മതക്കാരുണ്ട് എന്ന ചോദ്യമാണ് രാഹുലിനോട് ഭാഗ്യലക്ഷ്മി ചോദിക്കുന്നത്. രാഹുല്‍ വോട്ട് ചെയ്ത ജനങ്ങളെ വഞ്ചിച്ചെന്നും അയാളുടെ അടുത്ത് പോകുന്ന സ്ത്രീകള്‍ക്ക് എന്ത് സുരക്ഷയാണുള്ളതെന്നും ഭാഗ്യലക്ഷ്മി ചോദിക്കുന്നു.

‘ഞാനാലോചിക്കുകയാണ്, ഒന്നാമതും രണ്ടാമതും മൂന്നാമതും വന്ന പരാതിയിലും ഉഭയ സമ്മതം എന്ന് മാത്രമാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റ വാദം. അല്ലാതെ കുറ്റം ചെയ്തിട്ടില്ല എന്നല്ല. ഉഭയ സമ്മതത്തോടെയാണോ ഇല്ലയോ എന്നതല്ല ഇതില്‍ ഞാന്‍ കാണുന്ന പ്രശ്‌നം. ഇയാളൊരു ജനപ്രതിനിധിയല്ലേ? ഇങ്ങനെ നാട് നീളെ നടന്ന് സ്ത്രീകളെ വരുതിയിലാക്കുക, ഉഭയ സമ്മതത്തോടെ ഗര്‍ഭമുണ്ടാക്കുക, സാമ്പത്തികമായി മുതലെടുക്കുക വഞ്ചിക്കുക. ഇതിന് വേണ്ടിയാണോ ജനം ഇയാളെ വോട്ട് ചെയ്ത് വിജയിപ്പിച്ചത്?” ഭാഗ്യലക്ഷ്മി ചോദിക്കുന്നു.

”വോട്ട് ചെയ്തവര്‍ ഇപ്പോള്‍ ആരായി. അവരും അപമാനിതരാവുന്നില്ലേ? ഇതാണോ ഒരു എംഎല്‍എയുടെ ഉത്തരവാദിത്തം? അഞ്ച് വര്‍ഷം എംഎല്‍എ ആയിരുന്നിട്ട് എന്ത് ചെയ്തു എന്ന് ചോദിച്ചാല്‍ ഇതാണോ പ്രവര്‍ത്തന നേട്ടം? തനിക്ക് ലഭിച്ച സ്ഥാനത്തെ വൃത്തികെട്ട രീതിയില്‍ ദുരുപയോഗം ചെയ്തു എന്നേ ഞാന്‍ പറയൂ. വോട്ട് ചെയ്ത ജനത്തിനെക്കൂടിയല്ലേ ഇയാള്‍ വഞ്ചിച്ചത്?” എന്നും അവര്‍ ചോദിക്കുന്നു.

പുറത്തേക്ക് വരാന്‍ മടിക്കുന്ന / ഭയക്കുന്ന ഇനിയും എത്ര ഉഭയസമ്മതക്കാര്‍ ഉണ്ടാകും ? ഇതൊന്നും പുറത്തുവന്നില്ലായിരുന്നെങ്കില്‍ ഇനിയും ഇയാള്‍ ഇതാവര്‍ത്തിക്കില്ലേ? എന്നും ഭാഗ്യലക്ഷ്മി ചോദിക്കുന്നുണ്ട്. ഇയാളുടെ അടുത്തെത്തുന്ന സ്ത്രീകള്‍ക്ക് എന്ത് സുരക്ഷയാണ്? സ്വന്തം പാര്‍ട്ടിയോടോ ജനത്തിനോടോ ഇയാള്‍ക്ക് യാതൊരു ഉത്തരവാദിത്തവുമില്ലെന്നല്ലേ ഇതിനര്‍ത്ഥം? സ്വന്തം ശരീര സുഖത്തിനാണോ ജനപ്രതിനിധി ആയത്. അഴിമതി ആരോപണത്തെക്കാള്‍ ഗുരുതരമായ കുറ്റമാണിത് എന്നും അവര്‍ കുറിപ്പില്‍ പറയുന്നു.