Spread the love

കേരളത്തില്‍ മയക്കുമരുന്ന് വ്യാപകമാക്കുന്നതിന്റെ പ്രധാന ഉത്തരവാദി എസ്എഫ്‌ഐ എന്ന് രമേശ് ചെന്നിത്തല. ലഹരി വ്യാപനം അവസാനിപ്പിക്കണമെങ്കില്‍ എസ്എഫ്‌ഐ പിരിച്ചുവിടേണ്ടിവരും. അടിയന്തരമായി ഈ സംഘടന പിരിച്ചുവിടുകയാണ് വേണ്ടതെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

9 വര്‍ഷം ഭരിച്ച മുഖ്യമന്ത്രിക്ക് മയക്കു മരുന്നിനെതിരെ ഒന്നും ചെയ്യാനായില്ല. എസ്എഫ്‌ഐക്ക് മുഖ്യമന്ത്രി പൂര്‍ണ പിന്തുണ നല്‍കുകയാണ് ചെയ്യുന്നത്. എസ്എഫ്‌ഐ എന്ന സംഘടന നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ തടയാന്‍ സിപിഎം തയ്യാറാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സിദ്ധാര്‍ത്ഥന്റെ കൊലപാതകത്തിനും കോട്ടയം റാഗിങ്ങും നടത്തിയത് എസ്എഫ്‌ഐ ആണ്. എസ്എഫ്‌ഐ മയക്കു മരുന്ന് മാഫിയയായി പ്രവര്‍ത്തിക്കുന്നു. രാഷ്ട്രീയ പിന്തുണ ഉള്ളത് കൊണ്ടാണ് ഇക്കാര്യങ്ങള്‍ നടത്തുന്നത്. കേരളത്തിലെ ചെറുപ്പക്കാരെയും വിദ്യാര്‍ഥികളെയും വഴിതെറ്റിക്കുന്നതും കലാലയങ്ങളില്‍ ആക്രമണങ്ങള്‍ ഉണ്ടാക്കുന്നതും എസ്എഫ്ഐയാണ്. ലക്കും ലഗാനുമില്ലാതെയാണ് ഈ സംഘടന പ്രവര്‍ത്തിക്കുന്നത്. എന്തുകൊണ്ട് സിപിഎമ്മിനും സര്‍ക്കാരിനും എസ്എഫ്ഐയെ നിയന്ത്രിക്കാന്‍ കഴിയുന്നില്ലെന്ന് രമേശ് ചെന്നിത്തല ചോദിച്ചു.

കെഎസ്യു പ്രവര്‍ത്തകര്‍ ഇത്തരം കാര്യങ്ങള്‍ ഇടപെട്ടാല്‍ പുറത്താക്കുമെന്ന് അദേഹം പറഞ്ഞു. ഏതെങ്കിലും കോണ്‍ഗ്രസുകാരന്‍ ഇത് ചെയ്യുന്നുണ്ടോയെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. രാഷ്ട്രീയ സംരക്ഷണം ലഭിക്കുന്നതുകൊണ്ടാണ് ലഹരിമാഫിയകള്‍ തഴച്ചുവളരുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.