Spread the love

കമലേശ്വരം: തിരുവനന്തപുരം കമലേശ്വരത്ത് അമ്മയെയും മകളെയും വിഷം ഉള്ളിൽച്ചെന്നു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മകളുടെ ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങൾ.

6 വർഷത്തെ മാനസിക പീഡനവും അവഗണനയും കടുത്ത നടപടിക്ക് കാരണമെന്നാണ് ആരോപണം. മകളും മരുമകൻ ഉണ്ണികൃഷ്ണനും ഒന്നിച്ച് താമസിച്ചത് 25 ദിവസമാണ്. ഉണ്ണികൃഷ്ണൻ ഉപയോഗിച്ച ഉടുപ്പ് പോലെ മകളെ ഉപേക്ഷിച്ചു. മകൾ കെഞ്ചി കരഞ്ഞിട്ടും അവന് വേണ്ട. ഇനിയും അപമാന ഭാരം ഇനിയും സഹിക്കാൻ വയ്യ. മടുത്തു മതിയായി. ഈ സ്വത്തുക്കൾ എല്ലാം ഒരു പെണ്ണിന്റെ ശാപം വീണ സ്വത്തുക്കൾ ആണ്. ഉണ്ണിയും ഉണ്ണിയുടെ സഹോദരന്മാരും ഈ സ്വത്തുക്കൾ അനുഭവിക്കാൻ ഇടവരരുതെന്നും ആത്മഹത്യാ കുറിപ്പിൽ സജിതയും ഗ്രീമയും വിശദമാക്കുന്നത്.

ആര്യൻകുഴിക്ക് സമീപം ശാന്തിഗാർഡൻസിൽ എസ്. എൽ. സജിത(54), മകൾ ഗ്രീമ. എസ്. രാജ്(30) എന്നിവരെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരും സയനൈഡ് കഴിച്ചാണ് ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം.

കുറച്ചു ദിവസങ്ങള്‍ക്കു മുൻപാണ് സജിതയുടെ ഭർത്താവ് മരിച്ചത്. അതേസമയം സയനൈഡ് കഴിച്ച് തങ്ങൾ ജീവനൊടുക്കുന്നതായി ഒരു സന്ദേശം കുടുംബ ഗ്രൂപ്പില്‍ സജിത ഇട്ടിരുന്നു. തുടർന്ന് ബന്ധുക്കൾ വീട്ടിലെത്തിയപ്പോൾ സോഫയിൽ കൈകൾ കോർത്ത നിലയിൽ മൃതദേഹങ്ങൾ കണ്ടത്.

വീട്ടിലെ താഴത്തെനിലയിലെ സോഫയിലാണ് രണ്ടുപേരുടെയും മൃതദേഹങ്ങൾ കണ്ടത്. ഗ്രീമയുടെ മൃതദേഹത്തിന് മുകളിൽ കിടക്കുന്ന നിലയിലായിരുന്നു സജിതയുടെ മൃതദേഹമുണ്ടായിരുന്നത്. മകളുടെ വിവാഹ ജീവിതത്തിലെ പ്രശ്നങ്ങൾ മൂലം ജീവനൊടുക്കുന്നുവെന്നും മരുമകൻ മകളെ ഉപേക്ഷിച്ചുവെന്നും അപമാനഭാരം താങ്ങാനാവുന്നില്ലെന്നുമായിരുന്നു ഇവരുടെ അവസാന സന്ദേശത്തിലുള്ളത്. പ്രവാസിയായ മരുമകനുമൊന്നിച്ച് ഒരു മാസത്തിൽ താഴെ മാത്രമാണ് മകൾ കഴിഞ്ഞത്.

(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)