Spread the love

പാലാ നഗരസഭയിലെ കോൺഗ്രസ് പ്രതിസന്ധി : കോട്ടയം ഡിസിസിക്ക് പുതിയ പ്രസിഡന്റിനെ വേണമെന്ന ആവശ്യം ശക്തമായി

കോട്ടയം: പാലാ നഗരസഭയിൽ യുഡിഎഫ് ഭരണം നഷ്ടപ്പെടുത്തിയ കോൺഗ്രസ് പതനത്തിന്റെ സംഭവങ്ങളിൽ ദയനീയ പരാജയമായി മാറിയ ഡിസിസി നേതൃത്വം ഉടച്ച് വാർത്ത് പുതിയ ഡിസിസി പ്രസിഡണ്ട് വേണെമെന്ന ആവശൃം പ്രവർത്തകരുടെയിടയിൽ ശക്തമായി.
നിലവിലുള്ള ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് ഏറ്റുമാനൂർ എംഎൽഎ ആയി തിരഞ്ഞെടുക്കപ്പെട്ടതോടെ കോട്ടയം ഡിസിസിക്ക് ഒരു സ്ഥിരം പ്രസിഡന്റ് ഇല്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്. എംഎൽഎയുടെ ചുമതല കൂടി ലഭിച്ചതോടെ നാട്ടകം സുരേഷ് ഡിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയാനും സന്നദ്ധത അറിയിച്ചിട്ടുണ്ട് .

 

ഈ സാഹചര്യത്തിൽ ജില്ലാതലത്തിൽ ഫലപ്രദമായ ഇടപെടൽ നടത്താൻ സാധിക്കുന്ന ഒരു മുഴുവൻ സമയ ഡിസിസി പ്രസിഡന്റിനെ വേണമെന്ന് ആഗ്രഹമാണ് പാർട്ടിയിലെ ബഹുഭൂരിപക്ഷത്തിനുമുള്ളത്. പാലാ മുനിസിപ്പാലിറ്റിയിൽ മാസങ്ങളായി യുഡിഎഫിൽ തുടരുന്ന അസ്വസ്ഥതകൾ ക്രിയാത്മകമായ പരിഹരിക്കാനുള്ള ഇടപെടൽ സാധ്യമല്ലാത്ത വന്ന സാഹചര്യവും ഒരു സ്ഥിരം ഡിസിസി പ്രസിഡന്റ് എന്ന ആവശ്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.

 

കോൺഗ്രസിന്റെ 6 കൗൺസിലർമാർ ഉണ്ടായിരുന്ന പാലാ മുനിസിപ്പാലിറ്റിയിൽ സ്വതന്ത്ര കൂട്ടായ്മയുടെ സഹായത്തോടെയാണ് യുഡിഎഫ് ഭരണം നടത്തിവന്നിരുന്നത്. ഇവിടെ 10 അംഗങ്ങളാണ് യുഡിഎഫിന് ഉണ്ടായിരുന്നത് . മാണി ഗ്രൂപ്പ് യുഡിഎഫിൽ ഉണ്ടായിരുന്ന കാലത്ത് ഒരു കൗൺസിലറിൽ കൂടുതൽ കോൺഗ്രസിന് മുൻസിപ്പാലിറ്റിയിൽ ലഭിച്ചിരുന്നില്ല. എന്നാൽ മാണി ഗ്രൂപ്പ് യു.ഡി.ഫ് യുഡിഎഫ് പെട്ടതിനുശേഷം വലിയ മുന്നേറ്റമാണ് കോൺഗ്രസ് പാലാ മുനിസിപ്പാലിറ്റിയിലും സമീപ പഞ്ചായത്തുകളിലും നടത്തിയത് കോൺഗ്രസ് പ്രവർത്തകർ വർദ്ധിത വീര്യത്തോടെ തിരഞ്ഞെടുപ്പ് രംഗത്തേക്ക് കടന്നു വരികയും പാലാ നിയോജക മണ്ഡലത്തിലെ പല പഞ്ചായത്തുകളും സ്വന്തമാക്കുകയും ചെയ്തു. ചരിത്രത്തിൽ ആദ്യമായി മാണി ഗ്രൂപ്പിനെ പുറത്തു നിർത്തി ളാലം ബ്ലോക്ക് പഞ്ചായത്ത് പിടിച്ചെടുത്തതും ഈ മുന്നേറ്റത്തിന് ഭാഗമായിരുന്നു . എന്നാൽ പാലാ മുനിസിപ്പാലിറ്റിയിൽ ഏറ്റ തിരിച്ചടി കോൺഗ്രസ് നേതൃത്വത്തോടുള്ള സാധാരണ പ്രവർത്തകരുടെ വിശ്വാസത്തിൽ വലിയ നഷ്ടം ഉണ്ടാക്കിയിട്ടുണ്ട്. കോൺഗ്രസ് വിപ്പിന് പുല്ലുവില കല്പിച്ച് മാണിഗ്രൂപ്പ് കൊണ്ടുവന്ന അവിശ്വാസത്തെ പിന്തുണച്ച് ,യുഡിഎഫ് ധാരണയിൽ രുപം കൊണ്ട ഭരണത്തെ അട്ടിമറിച്ച കോൺഗ്രസ് വിമതന്മാർ പാർട്ടിയെ വെല്ലുവിളിച്ചത് ജില്ലാ കോൺഗ്രസ് നേത്വത്തിന്റെ പരാജയത്തിന്റെ തെളിവാണ്.

 

അതുകൊണ്ടുതന്നെ പ്രാദേശികമായ പ്രശ്നങ്ങൾ കൈകാരൃം ചെയ്യാനും പ്രവർത്തകരുടെ വികാരം മനസിലാക്കുന്ന ഒരു നേതാവ് ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് കടന്നുവരണം എന്ന ആഗ്രഹമാണ് പ്രവർത്തകർക്കുള്ളത്.

 

കോട്ടയം ജില്ലയുടെ കിഴക്കൻ മലയോര മേഖലകളിൽ നിന്നും ഒരു ഡിസിസി പ്രസിഡന്റ് ഉണ്ടാവണമെന്ന് ആഗ്രഹവും ഒരു വിഭാഗം മുന്നോട്ട് വയ്ക്കുന്നുണ്ട്. അങ്ങനെ വന്നാൽ പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ നിന്നുള്ള ജോമോൻ ഐക്കരയ്ക്ക് സാധ്യത തെളിഞ്ഞേക്കും. അഡ്വ. ടോമി കല്ലാനിക്ക് ശേഷം ജില്ലയിൽ ഈ മേഖലയിൽ നിന്നുള്ള  ഡിസിസി പ്രസിഡണ്ട് ഉണ്ടായിട്ടില്ലന്നതാണ് വാസ്തവം.

കോട്ടയം ജില്ലയിലെ പ്രധാന കോൺഗ്രസ്‌ നേതാവും, പ്രമുഖ അഭിഭാഷകനുമായ അഡ്വ. ജോമോൻ ഐക്കര 2021 ൽ നടന്ന പുനസംഘടനയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കോട്ടയം ഡി സി സി പ്രസിഡന്റായി നിർദ്ദേശിച്ച ലിസ്റ്റിലെ ഒന്നാം സ്ഥാനക്കാരനാണ്. ജനകീയനും, മികച്ച സംഘാടകനുമായ ജോമോൻ ഐക്കരയെ ജില്ലാ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് പരിഗണിച്ചാൽ കോൺഗ്രസിന് കോട്ടയം ജില്ലയിൽ രാഷ്ട്രീയ അടിത്തറ വിപുലീകരിക്കാൻ കഴിയുമെന്നാണ് നേതൃത്വം വിലയിരുത്തുന്നത്.

2016 മുതൽ കോട്ടയം ഡി. സി. സി. ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കുന്ന ഇദ്ദേഹം പഠനകാലത്ത് കെ.എസ്.യു.വിലൂടെയാണ് വിദ്യാർത്ഥി രാഷ്ട്രീയ രംഗത്ത് സജീവ പ്രവർത്തകനായി മാറിയത്. പാലാ സെന്റ് തോമസ് കോളേജ്, എംജിയൂണിവേഴ്സിറ്റി,തിരുവനന്തപുരം ലോ അക്കാദമി എന്നിവിടങ്ങളിലെ പഠനത്തിന് ശേഷം മുപ്പതാം വയസ്സിൽ പുഞ്ഞാർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡൻ്റാവുകയും 14 വർഷക്കാലം തൽസ്ഥാനത്ത് സജീവമായി പ്രവർത്തിക്കുകയും ചെയ്തു. അങ്ങനെ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരുടെ പട്ടികയിൽ ഇടം പിടിച്ചു. 2010 മുതൽ 2013 വരെ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായും, പൂഞ്ഞാർ സർവ്വീസ് സഹകരണബാങ്ക് പ്രസിഡന്റായും, മീനച്ചിൽ താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ മെമ്പറായും സേവനമനുഷ്‌ഠിച്ചു. നിലവിൽ ഈരാറ്റുപേട്ട ബാർ അസോസിയേഷൻ പ്രസിഡന്റായും പ്രവർത്തിച്ചു വരുന്നു.

 

ജോമോനെ കുടാതെ ഡിസിസി പ്രസിഡണ്ട് സ്ഥാനത്തേക്ക് ഐഎൻടിയുസി നേതാവ് ഫിലിപ്പ് ജോസഫ്, കാർഷിക സഹകരണബാങ്ക് പ്രസിഡന്റ് അഡ്വ. ജി ഗോപകുമാർ, യുഡിഎഫ് ജില്ലാ ചെയർമാൻ ഫിൽസൺ മാതൃസ്,അഡ്വ. സിബി ചേനപ്പാടി, ഡിസിസി വൈസ് പ്രസിഡണ്ട് ചിന്തു കുരൃൻ ജോയി എന്നിവരുടെ പേരുകളും പരിഗണനാ പട്ടികയിലുണ്ട്.
കോട്ടയത്തെ ഒരു പ്രമുഖ പത്രത്തിൽ നിന്ന് വിരമിച്ച കാഞ്ഞിരപ്പള്ളിയിൽ കുടുംബ വേരുകളുള്ള
പ്രമുഖ കോൺഗ്രസ് മാധൃമപ്രവർത്തകനും ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്.