Spread the love

ലണ്ടൻ/കണ്ണൂർ : യുകെയിലെ മലയാളി കുടുംബത്തിന് തീരാനഷ്ടമായി നാലുവയസ്സുകാരി ഹെലൻ റോസിന്റെ വേർപാട്. കണ്ണൂർ ജില്ലയിലെ ഇരിട്ടി കാക്കയങ്ങാട് സ്വദേശികളായ അബിൻ ടോം – ക്ലാരിറ്റ് ജോർജ് ദമ്പതികളുടെ ഇളയമകളായ ഹെലൻ റോസാണ് ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയത്.

മൂന്ന് വർഷം മുൻമ്പാണ് സ്വകാര്യ നഴ്സിങ് ഹോമിൽ ജോലി ലഭിച്ചതിനെ തുടർന്നാണ് ഹെലന്റെ മാതാവ് ക്ലാരിറ്റ് യുകെയിലെത്തിയത്. തുടർന്ന് പിതാവ് അബിനും ഹെലനും ഏഴുവയസ്സുകാരനായ മൂത്ത സഹോദരൻ ജുവാനും യുകെയിലെത്തി.

കഴിഞ്ഞ ബുധനാഴ്ച രാത്രി കട്ടിലിൽനിന്ന് താഴെ വീണതിനെ തുടർന്ന് ഹെലനിൽ വ്യാഴാഴ്ച രാത്രി മുതൽ ചെറിയ ശാരീരിക അസ്വസ്ഥതകൾ ഉണ്ടായിരുന്നു . പിന്നീട് ഭക്ഷണം കഴിച്ചശേഷം ഛർദിയും മറ്റ് ആരോഗ്യപ്രശ്നങ്ങളും അനുഭവപ്പെട്ടതോടെ ഹെലനെ അടിയന്തരമായി നോർവിച്ചിലെ എൻഎച്ച്എസ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ എത്തിക്കുകയായിരുന്നു. തുടർന്ന്‌ വിദഗ്ദ ചികിത്സയ്ക്കായി കേംബ്രിജിലെ അഡൻബ്രൂക്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സ തുടരുന്നതിനിടെ കഴിഞ്ഞ ദിവസം രാവിലെ ഏഴുമണിയോടെയാണ് കുഞ്ഞ് മരണത്തിന് കീഴടങ്ങിയത്.

തലയ്ക്കുള്ളിലുണ്ടായ രക്തസ്രാവമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

മരണത്തിലേക്കു നയിച്ച കാരണങ്ങൾ കണ്ടെത്തുന്നതിനുള്ള വിശദമായ മെഡിക്കൽ പരിശോധനകളും അന്വേഷണ നടപടികളും പുരോഗമിക്കുകയാണ്. നിലവിൽ ഹെലൻ റോസിന്റെ മൃതദേഹം കേംബ്രിജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർനടപടികൾ പൂർത്തിയായ ശേഷം മകളുടെ ഭൗതികശരീരം നാട്ടിലെത്തിച്ച് സംസ്കരിക്കാനാണ് മാതാപിതാക്കളുടെ ആഗ്രഹം.