Spread the love

തിരുവനന്തപുരം: രമേശ് ചെന്നിത്തലയെ മന്ത്രിസഭയിൽ ഉൾപ്പെടുത്തി കെ സി വേണുഗോപാലിനെ വിശ്വാസത്തിലെടുത്ത് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ. തിങ്കളാഴ്ച സത്യപ്രതിജ്ഞക്ക് മുമ്പ് കോൺഗ്രസിലെ എല്ലാ ക്യാമ്പുകളെയും ഒപ്പം നിർത്തി മുന്നോട്ടുപോവുകയാണ് സതീശൻ. രമേശ് ചെന്നിത്തലയെ 24 മണിക്കൂറിനുള്ളിൽ രണ്ടുവട്ടം വസതിയിൽ സന്ദർശിച്ച സതീശൻ കെ സി വേണുഗോപാലിനെയും കണ്ടു. അതും വസതിയിൽ. തുടർന്ന് ഇരുവരും ചേർന്ന് വാർത്താസമ്മേളനവും നടത്തി

അതിനിടെ വി.ഡി. സതീശൻ മന്ത്രിസഭയിൽ ചാണ്ടി ഉമ്മനെയും പരിഗണിക്കുന്നതായി സൂചന. നിയുക്ത മുഖ്യമന്ത്രിയെ കാണാൻ അദ്ദേഹം കന്റോൺമെന്റ് ഹൗസിലെത്തി. തിരഞ്ഞെടുപ്പിന് ശേഷം നിയുക്ത മുഖ്യമന്ത്രിയെ ഇവിടെവന്ന് കാണുന്നത് തന്റെ മര്യാദയാണെന്നും എല്ലാ ആശംസകളും നേർന്നുവെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ‘പാർട്ടിയാണ് വലുത്. പാർട്ടി മന്ത്രിസ്ഥാനം തന്നാലും ഇല്ലെങ്കിലും പാർട്ടിക്കാരനായി നിലകൊള്ളും’, – അദ്ദേഹം പ്രതികരിച്ചു

 

തിരുവഞ്ചൂർ രാധാകൃഷ്ണനെ സ്പീക്കർ സ്ഥാനത്തേക്കാണ് ആദ്യം പരിഗണിച്ചത് എന്നാൽ എതിർപ്പ് ഉയർത്തിയതോടെ മന്ത്രിസ്ഥാനം നൽകാമെന്നായി.

അനുനയചർച്ചകൾ വിജയിച്ചതോടെ രമേശ് ചെന്നിത്തലയും മന്ത്രിസഭയിലുണ്ടാകുമെന്നത് ഉറപ്പിച്ചു കഴിഞ്ഞു. ആഭ്യന്തരവും വിജിലൻസും ചെന്നിത്തലയ്ക്ക് നൽകുമെന്നാണ് സൂചന.

സണ്ണി ജോസഫ്, പി.സി. വിഷ്ണുനാഥ്, കെ. മുരളീധരൻ, എം. ലിജു തുടങ്ങിയവരുടെ പേരുകളും മന്ത്രിസഭയിലേക്ക് പരിഗണിക്കുന്നുണ്ട്. സാമുദായിക സമവാക്യങ്ങൾ കൂടി കണക്കിലെടുത്താണ് മന്ത്രിസ്ഥാനങ്ങളിലേക്ക് ആരൊക്കെ വേണമെന്ന ചർച്ച പുരോഗമിക്കുന്നത്‌. കൊല്ലം ജില്ലയിൽനിന്നുള്ള പ്രാതിനിധ്യം കണക്കിലെടുത്ത് ബിന്ദുകൃഷ്ണയും ഏറെക്കുറേ മന്ത്രിസ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. ഒറ്റകക്ഷി എംഎൽഎമാരിൽ സി.പി ജോണിന് അഞ്ച് വർഷവും അനൂപ് ജേക്കബിനും മാണി സി കാപ്പനും രണ്ടരവർഷം ടേമും ആലോചിക്കുന്നതായാണ് റിപ്പോർട്ട്‌.

 

അഞ്ച് മന്ത്രി സ്ഥാനങ്ങൾ വേണമെന്ന നിലപാടിൽ മുസ്ളീം ലീഗ് ഉറച്ചുനിൽക്കുമ്പോൾ നാല് മന്ത്രിമാരും കാബിനറ്റ് പദവിയുള്ള മറ്റൊരു സ്ഥാനവും എന്നതാണ് കോൺഗ്രസ് മുന്നോട്ടുവയ്ക്കുന്ന ഫോർമുല. പി.കെ. കുഞ്ഞാലിക്കുട്ടി മന്ത്രിസ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. കെ.എം. ഷാജി, എൻ. ഷംസുദ്ദീൻ, വി.ഇ. അബ്ദുൽ ഗഫൂർ, പാറക്കൽ അബ്ദുള്ള, എ.കെ.എം. അഷ്‌റഫ് എന്നിവരുടെ പേരുകളും മന്ത്രിസഭയിലേക്ക് ഉയർന്നുവരുന്നുണ്ട്.