കൊല്ലം: ആശ്രാമത്ത് ക്ഷേത്രോത്സവത്തിലെ ഗാനമേളക്കിടെ മദ്യപിച്ച് നൃത്തം ചെയ്തയാൾക്ക് ക്രൂരമർദ്ദനം. തിരുവനന്തപുരം ആറ്റുകാല്‍ സ്വദേശിയായ ബാലചന്ദ്രനെയാണ് പ്ലാസ്റ്റിക് കസേര ഉപയോഗിച്ച് ഒരാള്‍ തല്ലിച്ചതച്ചത്.കൊല്ലം നഗരത്തില്‍ ആക്രി പെറുക്കി വില്‍ക്കുന്ന ജോലി ചെയ്യുന്നയാളാണ് ബാലചന്ദ്രന്. സംഭവത്തിൽ പോലീസ് കേസെടുത്തു
ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ക്ഷേത്രത്തില്‍ ഗാനമേള നടക്കുന്നതിനിടെ മദ്യലഹരിയിലായിരുന്ന ബാലചന്ദ്രന് കാണികള്‍ക്കിടയിലൂടെ നൃത്തം ചെയ്ത് മുന്നോട്ട് കയറിവന്നു. എന്നാൽ ഇത് ഇഷ്ടപ്പെടാതിരുന്ന ഒരാള്‍ സ്റ്റേജിന് മുന്നിലിരുന്ന പ്ലാസ്റ്റിക് കസേര എടുത്ത് ബാലചന്ദ്രന്റെ മുഖത്തടിക്കുകയായിരുന്നു. മര്‍ദനത്തില്‍ ബാലചന്ദ്രന്റെ മുഖത്ത് പരിക്കേല്‍ക്കുകയും ചെയ്തു.
അതേസമയം മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. മദ്യപിച്ച് നൃത്തം ചെയ്തയാളെ അവിടെനിന്ന് മാറ്റി നിര്‍ത്തുന്നതിന് പകരം, പരസ്യമായി മര്‍ദിച്ചത് ക്രൂരതയാണെന്ന് നാട്ടുകാര്‍ പറയുന്നു. എന്നാല്‍, സംഭവത്തില്‍ പരാതിയില്ലെന്ന് ബാലചന്ദ്രന് അറിയിച്ചു.
ഉത്സവം ആയതുകൊണ്ട് പ്രോഗ്രാം കാണാനായി ചെന്നതാണ് താൻ. തന്റെ ഇഷ്ട ഗാനം സ്റ്റേജില്‍ പാടിയപ്പം താൻ പോലും അറിയാതെ പാട്ടിനൊപ്പം നൃത്തം ചവിട്ടിയതാണ് . . പെട്ടെന്നാണ് ഒരാള്‍ പുറകില്‍ നിന്ന് വരികയും കസേര ഉപയോഗിച്ച് മുഖത്ത് ആഞ്ഞടിക്കുകയും ചെയ്തത്. എന്നാല്‍ ആരും തന്നെ പിടിച്ചുമാറ്റാന്‍ വരികയോ ഒന്നും തന്നെ ചെയ്തില്ല എന്നും എല്ലാവരും വീഡിയോ ചിത്രീകരിക്കുക മാത്രമാണ് ചെയ്തതെന്ന് ബാലചന്ദ്രന് പറഞ്ഞു.
ആർക്കേലും എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായിരുന്നുവെങ്കില്‍ അങ്ങനെ അവര്‍ പറഞ്ഞായിരുന്നുവെങ്കില്‍ ഞാന്‍ മാറിയേനെ , എന്നെ ഇങ്ങനെ മര്‍ദ്ദിക്കേണ്ട കാര്യമില്ലായിരുന്നു. എനിക്ക് ചോദിക്കാനും പറയാനും ഒന്നും ആരുമില്ല അതുകൊണ്ടായിരിക്കാം. ഞാൻ കേസിനൊന്നും ഇല്ല. കാരണം എനിക്ക് പേടിയാണ് കൊല്ലംകാരെ . പലരും ഭീഷണിപ്പെടുത്തി. കേസ് കൊടുത്തിട്ട് തെരുവില്‍ കിടന്നുറങ്ങുമ്പോള്‍ ഒരുപക്ഷേ എന്റെ ജീവന് തന്നെ നഷ്ടപ്പെടാം ബാലചന്ദ്രന് പറഞ്ഞു.

