Spread the love

അയോഗ്യതയില്‍ കുരുങ്ങി നിശ്ശബ്ദനായ വെള്ളാപ്പള്ളി സടകുടഞ്ഞ് എണീറ്റു : വിഡി സതീശനെ ബഫൂണ്‍ എന്നു വിളിച്ച് രണ്ടാം നടേശ വരവ്

കൊച്ചി : കേരളത്തില്‍ പിണറായി സര്‍ക്കാരിന് തുടര്‍ഭരണം ഉറപ്പെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേന്‍ പറഞ്ഞു.സീറ്റെണ്ണം കുറഞ്ഞാലും എല്‍.ഡി.എഫിന് ഭരണം തുടരാനാകും. യു.ഡി.എഫിന് 100 സീറ്റ് കിട്ടിയാല്‍ അത് ലോകാവസാനമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കോണ്‍ഗ്രസില്‍ രമേശ് ചെന്നിത്തലയാണ് മുഖ്യമന്ത്രിയാകാന്‍ യോഗ്യന്‍. വി.ഡി. സതീശന്‍ വെറും ബഫൂണാണ്. കേരള രാഷ്ട്രീയത്തിലെ ജോക്കറാണ്. കെ. സുധാകനെ സതീശന്റെ നേതൃത്വത്തില്‍ വേട്ടയാടുകയാണ്. നിലവില്‍ എല്‍.ഡി.എഫിന് 66 സീറ്റ് ഉറപ്പാണ്. ബാക്കി അഞ്ചു സീറ്റ് അവരുടെ ബുദ്ധിയും ശക്തിയും ഉപയോഗിച്ച് അവര്‍ പിടിക്കും. രണ്ടു തവണ ഭരിച്ചതുകൊണ്ട് സ്വഭാവികമായും സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരമുണ്ട്. 100 സീറ്റ് യു.ഡി.എഫിന് ലഭിക്കുകയാണെങ്കില്‍ അന്ന് ലോകാവസനമാണ്, സൂര്യന്‍ പടിഞ്ഞാറ് ഉദിക്കുമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

എന്‍ഡിഎയില്‍ സീറ്റ് വിഭജനം പാളിയെന്ന്  വെള്ളാപ്പള്ളി ചൂണ്ടി കാട്ടി. ട്വന്റി 20ക്ക് മുന്നണിയില്‍ അമിത പ്രാധാന്യം നല്‍കി.അവര്‍ക്ക് സ്വാധീനമില്ലാത്ത ഇടങ്ങളില്‍ പോലും സീറ്റ് കൊടുത്തെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. റാന്നി, കൊടുങ്ങല്ലൂര്‍, ഏറ്റുമാനൂര്‍ അടക്കം ട്വന്റി 20ക്ക് നല്‍കിയത് തെറ്റായ തീരുമാനമായിപോയെന്നും അദ്ദേഹം പ്രതികരിച്ചു. ബിജെപിയിലെ പല മുതിര്‍ന്ന നേതാക്കളെയും ഒഴിവാക്കിയതില്‍ അസംതൃപ്തി പുകയുകയാണ്. കൊടുങ്ങല്ലൂരില്‍ നിന്ന് ഗോപാലകൃഷ്ണനെ മാറ്റിയത് അടക്കം ശരിയായില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു.സുധാകരനും അടൂര്‍ പ്രകാശിനും സീറ്റ് നല്‍കാതെ മാറ്റി നിര്‍ത്തിയത് യുഡിഎഫിന് തിരിച്ചടിയാകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.യു.ഡി.എഫില്‍ എല്ലാവരും നേതാക്കളാണ്. പരസ്പരം കാലുവാരുകയാണ്’ -വെള്ളാപ്പള്ളി അഭിമുഖത്തില്‍ പരിഹസിച്ചു.