Spread the love

ഹോർമുസ് കടലിടുക്ക് 48 മണിക്കൂറിനുള്ളിൽ തുറന്നില്ലെങ്കിൽ ഇറാന്റെ ഊർജനിലയങ്ങൾ ആക്രമിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കപ്പൽ ഗതാഗതത്തിനായി ഹോർമുസ് കടലിടുക്ക് പൂർണമായി തുറന്നുനൽകണമെന്നും ഇല്ലെങ്കിൽ ഇറാന്റെ വിവിധ ഊർജ പ്ലാന്റുകൾ തകർക്കുമെന്നുമാണ് അദ്ദേഹം തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം ട്രൂത്തിൽ കുറിച്ചത്.

‘ഭീഷണികൾ കൂടാതെ 48 മണിക്കൂറിനുള്ളിൽ ഹോർമുസ് കടലിടുക്ക് പൂർണമായി തുറന്നില്ലെങ്കിൽ, അമേരിക്ക ഇറാന്റെ വിവിധ ഊർജനിലയങ്ങളെ ആക്രമിച്ച് ഇല്ലാതാക്കും’- എന്നാണ് ട്രംപ് അറിയിച്ചത്. ട്രംപിന്റെ അന്ത്യശാസനത്തിന് മറുപടിയായി മേഖലയിലെ യുഎസിന്റെ ഊർജ – സാങ്കേതികവിദ്യ സംവിധാനങ്ങളെ ലക്ഷ്യമിടുന്നതായി ഇറാൻ പറഞ്ഞു.

ഇറാനെതിരെ യുദ്ധം തുടങ്ങി മൂന്ന് ആഴ്ച പിന്നിടുമ്പോൾ, കാര്യങ്ങൾ കൈവിട്ട് പോകുന്ന തരത്തിലുള്ള പ്രതിസന്ധികളാണ് ട്രംപ് അഭിമുഖീകരിക്കുന്നത്. ആഗോള എണ്ണ വില കുതിച്ചുയരുന്നു. സഖ്യകക്ഷികളിൽ നിന്ന് ഒറ്റപ്പെട്ടു. ദിവസങ്ങൾക്കുള്ളിൽ അവസാനിക്കുമെന്ന് കരുതിയ യുദ്ധത്തിലേക്ക് കൂടുതൽ സൈനികരെ വിന്യസിക്കേണ്ട സ്ഥിതിയുമെത്തി. പിന്നാലെയാണ് ഇറാന് മുന്നറിയിപ്പുമായി യുഎസ് രംഗത്തെത്തിയത്.

പരമോന്നത നേതാവായിരുന്ന അയത്തൊള്ള അലി ഖമനേയി അടക്കം ഉന്നതർ കൊല്ലപ്പെട്ടിട്ടും ഇറാൻ ഭരണകൂടം തകർന്നില്ലയെന്നതും യുഎസ് ഇന്റലിജൻസ് വിഭാഗം സമ്മതിക്കുന്നു. ഇസ്രയേലുമായി ചേർന്ന് യുദ്ധ ലക്ഷ്യങ്ങൾ ഏറെക്കുറേ കൈവരിച്ചെന്ന് ട്രംപ് അവകാശപ്പെടുമ്പോഴും ഗൾഫിലുടനീളം മിസൈലാക്രമണം നടത്തിയും എണ്ണ, വാതക വിതരണം സ്തംഭിപ്പിച്ചും ചെറുത്തുനിൽപ്പ് തുടരുകയാണ് ഇറാൻ.