Spread the love

ഐക്യവാതില്‍ അടച്ച് തുഷാറിന്റെ പ്രസ്താവന തള്ളി സുകുമാരന്‍ നായര്‍. വെള്ളാപ്പള്ളിയും മകനും ബിജെപി പാളയത്തിലാണെന്ന് സംശയിക്കുന്നതായും സുകുമാരന്‍ നായര്‍

എന്‍എസ്എസ് – എസ്എന്‍ഡിപി ഐക്യനീക്കം അടഞ്ഞ അധ്യായമെന്ന് ആവര്‍ത്തിച്ച് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. ഐക്യം വേണ്ടായെന്ന എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് തീരുമാനത്തിന് ശേഷം തുഷാര്‍ വെള്ളാപ്പള്ളി വിളിച്ചിരുന്നു. കൂടുതല്‍ പ്രതികരണത്തിനില്ലായെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

ഐക്യവാതില്‍ അടഞ്ഞിട്ടില്ലെന്ന തുഷാര്‍ വെള്ളാപ്പള്ളിയുടെപ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം..പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കാനുള്ളതാണ് എന്നും ഐക്യത്തിന്റെ വാതില്‍ അടയുന്ന പ്രശ്‌നമില്ല,ഐക്യം ഉണ്ടാവും എന്നുമായിരുന്നു തുഷാര്‍ പറഞ്ഞത്.ജി സുകുമാരന്‍ നായരെ നേരിട്ട് വിളിച്ച് സംസാരിച്ചു എന്നും അതൊന്നും പുറത്ത് പറയാനാവില്ലെന്നും എസ് എന്‍ ഡി പി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി ഉച്ചക്ക് പ്രതികരിച്ചിരുന്നു

വെള്ളാപ്പള്ളിയെയും തുഷാറിനെയും ബിജെപി ഹൈജാക്ക് ചെയ്‌തോ എന്ന ചോദ്യത്തിന് ‘ചില കാര്യങ്ങള്‍ കാണുമ്പോള്‍ അങ്ങനെ തോന്നുന്നുവെന്നും അതിന്റെ മുന്‍കരുതലാണ് ഇപ്പോള്‍ സ്വീകരിച്ചതെന്നും’ സുകുമാരന്‍ നായര്‍ പറഞ്ഞു. ഹിന്ദുക്കളെ പൊതുവായി ബാധിക്കുന്ന കാര്യങ്ങളില്‍ ഇടപെടാന്‍ ഐക്യത്തിന്റെ ആവശ്യമില്ല.

വാതില്‍ അടഞ്ഞിട്ടില്ലെന്ന് തുഷാര്‍

നായര്‍ ഈഴവ ഐക്യത്തിന്റെ വാതില്‍ അടഞ്ഞിട്ടില്ലെന്നും പറയാനുള്ള കാര്യങ്ങള്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരെ നേരിട്ടു വിളിച്ചു പറഞ്ഞിട്ടുണ്ടെന്നും എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റും ബിഡിജെഎസ് അധ്യക്ഷനുമായ തുഷാര്‍ വെള്ളാപ്പള്ളി. ഐക്യത്തിന് ഇനിയും സാധ്യതയുണ്ട്. പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കാനുള്ളതാണ്. എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയെ കുറ്റം പറയുകയോ തള്ളിപ്പറയുകയോ ചെയ്യില്ല. തുഷാര്‍ പറഞ്ഞു.