Spread the love

ശബരിമലയില്‍ വീണ്ടും കൊള്ള. മുന്‍ഭരണസമിതിയിലേക്കും അന്വേഷണം

ശബരിമല: ശബരിമലയില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍. കൊടിമരം പുതുക്കിയത് സ്വര്‍ണവും വിഗ്രഹങ്ങളും ലക്ഷ്യമിട്ടാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയതോടെ മുന്‍ ഭരണസമിതികളും വെട്ടിലായി. 2017 ല്‍ ചുമതലയുണ്ടായിരുന്ന പ്രസിഡന്റും ഭരണസമിതിയും ഇതോടെ കുരുക്കിലായി. അന്ന്്് കോണ്‍ഗ്രസ് നേതാവ് പ്രയാര്‍ ഗോപാലകൃഷ്ണനായിരുന്നു പ്രസിഡന്റ്. പ്രയാര്‍ മരിച്ചതിനാല്‍ മറ്റ് അംഗങ്ങളിലേക്ക്് അന്വേഷണം നീളാനുളള സാധ്യത ഏറി

കൊടിമരത്തിന്റെ ചുവടുഭാഗം ദ്രവിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് 2017ഫെബ്രുവരിയില്‍ പഴയത് മാറ്റിയത്. കോണ്‍ഗ്രസ് നേതാവായ പ്രയാര്‍ ഗോപാലകൃഷ്ണന്‍ പ്രസിഡന്റായിരുന്ന ബോര്‍ഡായിരുന്നു അപ്പോള്‍. ദേവപ്രശ്‌നം നടത്തിയ ശേഷമായിരുന്നു കൊടിമരമാറ്റം. 1971ല്‍നിര്‍മ്മിച്ച പഴയ കൊടിമരത്തില്‍ കിലോക്കണക്കിന് സ്വര്‍ണം പൊതിഞ്ഞിരുന്നു. പൊളിച്ചപ്പോഴാണ് കൊടിമരം കോണ്‍ക്രീറ്റാണെന്നും ഉറുമ്പുപോലും കയറിയിട്ടില്ലെന്നും വ്യക്തമായത്. അന്നത്തെ തന്ത്രിയുടെ എതിര്‍പ്പ് മറികടന്നായിരുന്നു കൊടിമരമാറ്റം.

എല്‍.ഡി.എഫ് കാലത്തെ രണ്ടു ബോര്‍ഡുകളാണ് നിലവില്‍ അന്വേഷണം നേരിടുന്നത്. 2019ലെ സ്വര്‍ണക്കൊള്ളയില്‍ എ.പത്മകുമാര്‍ പ്രസിഡന്റായ അന്നത്തെ എല്‍.ഡി.എഫ് ഭരണ സമിതി ഒന്നടങ്കം അറസ്റ്റിലായിക്കഴിഞ്ഞു. 2025ല്‍ ഉണ്ണികൃഷ്ണന്‍പോറ്റിക്ക് ശില്പപാളികള്‍ സ്വര്‍ണംപൂശാന്‍ നല്‍കിയതിന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന പി.എസ്.പ്രശാന്ത്, അംഗമായിരുന്ന എ.അജികുമാര്‍ എന്നിവരും കുരുക്കിലാണ്. പ്രശാന്തിനെ കഴിഞ്ഞദിവസം ചോദ്യംചെയ്തു. വീണ്ടും ഹാജരാകാന്‍ നോട്ടീസയച്ചു. അജികുമാറിനെയും ചോദ്യംചെയ്യും.

 

പഴയ കൊടിമരത്തിലെ ലോഹം ഉരുക്കിമാറ്റണമെന്നാണ് ചട്ടം. കൊടിമരത്തിലുണ്ടായിരുന്ന വിഗ്രഹങ്ങളടക്കം സ്‌ട്രോംഗ്റൂമിലേക്ക് മാറ്റിയിരുന്നെങ്കിലും ഇപ്പോഴവ കാണാനില്ല. ആന്ധ്രയിലെ വന്‍വ്യവസായിക്ക് നല്‍കിയ വാജിവാഹനം, സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം വന്നതോടെ തിരികെവാങ്ങിയെന്നാണ് കണ്ടെത്തല്‍. തന്ത്രി കണ്ഠരര് രാജീവരുടെ വീട്ടിലെ റെയ്ഡില്‍ പിടിച്ചെടുത്ത വാജിവാഹനം എസ്.ഐ.ടി കോടതിയില്‍ ഹാജരാക്കി.