ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു. അസുഖബാധിതയായി ധാക്കയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇന്ന് രാവിലെ ആറ് മണിയോടെയാണ് അന്ത്യം സംഭവിച്ചത്. 80 വയസായിരുന്നു. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി ചെയർപേഴ്സണായിരുന്നു. ബംഗ്ലാദേശിൻ്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായിരുന്ന ഇവർ ലിവർ സിറോസിസ്, ആർത്രൈറ്റിസ്, ഹൃദ്രോഗം തുടങ്ങി പല ആരോഗ്യ പ്രശ്നങ്ങളും നേരിടുന്നുണ്ടായിരുന്നു.
ധാക്കയിലെ എവർകെയർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെ ആറുമണിയോടെയായിരുന്നു മരണം. നവംബർ 23-നാണ് ഹൃദയ, ശ്വാസകോശസംബന്ധമായ അസുഖങ്ങളെത്തുടർന്ന് ഖാലിദ സിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ആദ്യം 1991 ലാണ് ഖാലിദ സിയ ബംഗ്ലാദേശ് പ്രധാനമന്ത്രിയായത്. 1996 വരെ സ്ഥാനത്ത് തുടർന്ന അവർ, വീണ്ടും തെരഞ്ഞെടുക്കപ്പെട്ടെങ്കിലും കാലാവധി പൂർത്തിയാക്കാനായില്ല. പിന്നീട് 2001-2006 കാലത്തും ഇവർ പ്രധാനമന്ത്രി പദത്തിലെത്തി.

