തൃശൂർ: ഗുരുവായൂർ ദേവസ്വം പി.ആർ.ഒക്കെതിരെ ഗുരുതര ആരോപണവും പരാതിയുമായി കേരള പത്രപ്രവർത്തക യൂണിയൻ.
മാധ്യമങ്ങളെ വിവരങ്ങൾ അറിയിക്കുന്നില്ലെന്ന് മാത്രമല്ല, ദേവസ്വവുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയുന്നതിന് പി.ആർ.ഒയെ വിളിച്ചാൽ ഫോൺ എടുക്കുകയോ തിരിച്ചു വിളിക്കുകയോ ചെയ്യില്ല.
അതേ സമയം, ഒരു വിഭാഗം ആളുകൾക്ക് കൃത്യമായും അല്ലെങ്കിൽ അതിന് മുമ്പേയും വിവരങ്ങൾ അറിയിക്കുകയും കൈമാറുകയും ചെയ്യുന്നുണ്ട്. ഗുരുവായൂർ ദേവസ്വവും മാധ്യമപ്രവർത്തകരും തമ്മിൽ മികച്ച ബന്ധമാണുള്ളത്. ദേവസ്വത്തിന്റെ വാർത്തകൾ വിവേചനങ്ങളില്ലാതെ മികച്ച രീതിയിലാണ് മാധ്യമങ്ങൾ നൽകുന്നതും എന്നിരിക്കെ പി.ആർ.ഒയുടെ വിവേചനപരമായ നിലപാട് പ്രതിഷേധാർഹവും അംഗീകരിക്കാനാവാത്തതുമാണ്. നേരത്തെയും പി.ആർ.ഒയുടെ നടപടിയിൽ ആക്ഷേപമുയർന്നപ്പോൾ ബോർഡ് ചെയർമാനെയും അധികൃതരെയും അറിയിച്ചിരുന്നതാണ്. എന്നാൽ തുടർച്ചയായി ഇത് സംഭവിക്കുന്ന സാഹചര്യത്തിലാണ് ചെയർമാന് രേഖാമൂലം പത്രപ്രവർത്തക യൂണിയൻ തൃശൂർ ജില്ല കമ്മിറ്റി പരാതിയായി നൽകിയത്. പി.ആർ.ഒക്കെതിരെ ഇഷ്ടക്കാർക്ക് ക്ഷേത്രത്തിലും ദേവസ്വത്തിലും സൗകര്യങ്ങൾ ചെയ്യുന്നതടക്കമുള്ള ഗുരുതര ആരോപണങ്ങളുണ്ട്. ദക്ഷിണകേരളത്തിലെ പ്രമുഖ ക്ഷേത്രമായതിനാൽ രാജ്യത്തിനകത്തും പുറത്തുമുള്ള പ്രമുഖരടക്കമുള്ളവർ നിരന്തരമായി സന്ദർശിക്കുന്നതാണ്. നിരന്തരം വിവിധ പരിപാടികളും ക്ഷേത്രത്തിലായി നടക്കുന്നതുമാണ്. ശമ്പളം വാങ്ങി പദവിയിലിരുന്ന് മാധ്യമങ്ങളോട് വിവേചനം കാണിക്കുന്ന സാഹചര്യത്തിലാണ് പത്രപ്രവർത്തക യൂണിയന്റെ പരാതി.

