കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ അപകടം ഒഴിവായി. അടിയന്തിര ലാൻഡിങ് നടത്തിയ എയർ ഇന്ത്യ എക്സപ്രസ് വിമാനത്തിന്റെ ടയറുകൾ പൊട്ടി. ലാൻഡിങ് ഗിയറിലെ തകരാറിനെ തുടർന്നാണ് വിമാനം അടിയന്തിരമായി ഇറക്കിയത്. 160 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ജിദ്ദയിൽ നിന്ന് കരിപ്പൂരിൽ ഇറങ്ങേണ്ട എയർ ഇന്ത്യ എക്സപ്രസ് വിമാനമാണ് നെടുമ്പാശ്ശേരിയിൽ ഇറക്കിയത്.
അതേസമയം യാത്രക്കാർ സുരക്ഷിതരാണെന്ന് സിയാൽ അറിയിച്ചു. ലാൻഡിങ്ങിനു ശേഷമുള്ള പരിശോധനയിലാണ് ടയറുകൾ പൊട്ടിത്തെറിച്ചത് കണ്ടെത്തിയത്. നിലവിൽ വിമാനത്താവളത്തിന് അകത്തുള്ള യാത്രക്കാരെ മറ്റൊരു വിമാനം എത്തിച്ച് കരിപ്പൂരിലേക്ക് എത്തിക്കുമെന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. അതിനു സാധിച്ചില്ലെങ്കിൽ റോഡ് മാർഗം എത്തിക്കും.

