Spread the love

പാലക്കാട്: പോലീസിലും ബലാല്‍സംഗ വിവാദം. അനാശാസ്യത്തിന് പിടിയിലായ യുവതിയെ ഡിവൈഎസ്പി പലവട്ടം പീഡിപ്പിച്ചെന്ന്.വടകര ഡിവൈഎസ്പി എ ഉമേഷിനെതിരെയാണ് ആരോപണം. ജീവനൊടുക്കിയ ഇന്‍സ്‌പെക്ടറുടെ ആത്മഹത്യാകുറിപ്പിലാണ് ഇതുളളത്. നവംബര്‍ 15നു പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ചെര്‍പ്പുളശേരി പൊലീസ് ഇന്‍സ്‌പെക്ടര്‍ ബിനു തോമസിന്റെ ആത്മഹത്യക്കുറിപ്പിലാണ് ഈ ഗുരുതര ആരോപണം. പാലക്കാട് എംഎല്‍എയ്‌ക്കെതിരെ യുവതി പരാതിനല്‍കി വൈകാതെ തന്നെ സേവനം ചെയ്ത സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ ആരോപണം ഉയര്‍ന്നിരിക്കുകയാണ്.

2014ല്‍ പാലക്കാട് വടക്കഞ്ചേരിയില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായി സേവനം അനുഷ്ടിക്കവേ അനാശാസ്യത്തിന് അറസ്റ്റിലായ യുവതിയെ ഉമേഷ് വീട്ടില്‍ പോയി പീഡിപ്പിച്ചെന്നും കേസ് ഒതുക്കാമെന്നും വാര്‍ത്ത പുറത്തുവരില്ലെന്നും ഉറപ്പുനല്‍കിയായിരുന്നു പീഡനമെന്നും കുറിപ്പില്‍ പറയുന്നു. യുവതിയുടെ വീട്ടിലേക്ക് മേലുദ്യോഗസ്ഥനായ ഉമേഷിനെ താനാണു കാറില്‍ എത്തിച്ചത്. തുടര്‍ന്നു കാറില്‍ കിടന്നുറങ്ങി. മടങ്ങിയെത്തിയ അദ്ദേഹം യുവതിക്കൊപ്പം കുറച്ചുസമയം ചെലവഴിക്കാന്‍ തന്നെ നിര്‍ബന്ധിച്ചു.താന്‍ രണ്ടു തവണ ഉദ്യോഗസ്ഥനൊപ്പം സ്ത്രീയുടെ വീട്ടില്‍ പോയെന്നും കുറിപ്പില്‍ പറയുന്നു.

ബിനു തോമസിനെ മരിച്ചനിലയില്‍ കണ്ടെത്തിയ ദിവസം തന്നെ കത്തു കണ്ടെടുത്തു റിപ്പോര്‍ട്ടിനൊപ്പം കോടതിയില്‍ സമര്‍പ്പിച്ചു. ആത്മഹത്യ സംബന്ധിച്ചു ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിവൈഎസ്പിയുടെ അന്വേഷണം അവസാനഘട്ടത്തിലാണ്.ആത്മഹത്യയെക്കുറിച്ചും ഉദ്യോഗസ്ഥനെക്കുറിച്ചും വകുപ്പുതലത്തില്‍ അന്വേഷണം നടക്കുന്നതായി ജില്ലാ പൊലീസ് മേധാവി അജിത്കുമാര്‍ പറഞ്ഞു. റിപ്പോര്‍ട്ട് അടുത്ത ദിവസം ആഭ്യന്തരവകുപ്പിനു കൈമാറും.

ആരോപണത്തെക്കുറിച്ച് മാധ്യമങ്ങളില്‍നിന്ന് അറിഞ്ഞ വിവരം മാത്രമേയുള്ളൂവെന്ന് ഡിവൈഎസ്പി എ.ഉമേഷ് പറയുന്നു. ആത്മഹത്യ ചെയ്ത ഇന്‍സ്‌പെക്ടറുമായി നല്ല ബന്ധമായിരുന്നു. ആരോപണം ഉന്നയിച്ച തരത്തില്‍ ഒരു ബന്ധവും ഉണ്ടായിട്ടില്ല. 11 വര്‍ഷം മുന്‍പത്തെ കാര്യങ്ങളാണു പറയുന്നത്. സംഭവത്തില്‍ ഏതു സ്ത്രീയാണെന്ന് തനിക്ക് അറിയില്ല.