Spread the love

കൊച്ചി: ആനക്കൊമ്പ് കൈവശം വച്ച കേസില്‍ നടന്‍ മോഹന്‍ലാലിന് അനുകൂലമായി പ്രവര്‍ത്തിക്കാനും അദ്ദേഹത്തിനെതിരായ കുറ്റപത്രം പിന്‍വലിക്കാനും ഒരു മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ നിര്‍ബന്ധിച്ചുവെന്ന് മുന്‍ വനംവകുപ്പ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍

”അന്നത്തെ കേരള ചീഫ് സെക്രട്ടറി ടോം ജോസ് കേസില്‍ മോഹന്‍ലാലിനെ സഹായിക്കാന്‍ എന്നോട് ആവശ്യപ്പെട്ടു. കേസില്‍ നിയമപരമായി അനുവദനീയമായ നടപടികള്‍ മാത്രമേ സ്വീകരിക്കൂ എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ഉദ്യോഗസ്ഥന്‍ ശകാരിച്ചു,” കേരളത്തിലെ മുന്‍ ചീഫ് വൈല്‍ഡ്ലൈഫ് വാര്‍ഡന്‍ സുരേന്ദ്രകുമാര്‍ ദേശീയ ദിനപത്രത്തോട് പറഞ്ഞു.എന്നാല്‍, അത്തരമൊരു സംഭവം തനിക്ക് ഓര്‍മ്മയില്ലെന്നായിരുന്നു ജോസിന്റെ പ്രതികരണം. ”വനംവകുപ്പ് ഉദ്യോഗസ്ഥന് തന്റെ ആരോപണം തെളിയിക്കാന്‍ എന്തെങ്കിലും തെളിവുണ്ടെങ്കില്‍, അദ്ദേഹം അത് ഉന്നയിക്കട്ടെ,”ജോസ് പറഞ്ഞു.

1972 ലെ വന്യജീവി സംരക്ഷണ നിയമം അനുശാസിക്കുന്നതുപോലെ, ആനക്കൊമ്പ് മോഹന്‍ലാലിന് എങ്ങനെ ലഭിച്ചു എന്നതിനെക്കുറിച്ച് വകുപ്പ് അന്വേഷിച്ചില്ല. ജസ്റ്റിസുമാരായ എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജോബിന്‍ സെബാസ്റ്റ്യന്‍ എന്നിവരടങ്ങുന്ന കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വെള്ളിയാഴ്ച നടന് നല്‍കിയ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കുകയും കേസില്‍ വകുപ്പ് പിന്തുടര്‍ന്ന നടപടിക്രമങ്ങള്‍ തുടക്കത്തില്‍ തന്നെ അസാധുവാണെന്ന് ഉത്തരവിടുകയും ചെയ്തു.

അന്നത്തെ വനം മന്ത്രി കെ. രാജു തന്നെ പിന്തുണച്ചതായും നിയമങ്ങളും ചട്ടങ്ങളും പാലിക്കാന്‍ ആവശ്യപ്പെട്ടതായും സുരേന്ദ്രകുമാര്‍ പറഞ്ഞു.നടനെതിരെയുള്ള വന്യജീവി കുറ്റകൃത്യ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കല്‍ നടപടിക്ക് നേതൃത്വം നല്കിയ മലയാറ്റൂര്‍ ഫോറസ്റ്റ് ഡിവിഷനിലെ മുന്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍, അദ്ദേഹത്തിനെതിരെ നടപടിയെടുക്കരുതെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി സ്ഥിരീകരിച്ചു. നടനെതിരെയുള്ള വന്യജീവി കുറ്റകൃത്യ കേസുകള്‍ വിവിധ കോടതികളുടെ പരിഗണനയിലാണ്.