Spread the love

ന്യൂഡല്‍ഹി: 65കാരിയായ അമ്മയെ ബലാത്സംഗം ചെയ്ത കേസില്‍ മകന്‍ അറസ്റ്റില്‍. മുന്‍പ് അമ്മയ്ക്ക് അവിഹിത ബന്ധമുണ്ടായിരുന്നുവെന്ന് ആരോപിച്ചാണ് ഇയാള്‍ ഉപദ്രവിച്ചത്. അമ്മ ചെയ്ത തെറ്റിന് താൻ നല്‍കുന്ന ശിക്ഷയാണ് ബലാത്സംഗമെന്ന് 39കാരനായ ഇയാള്‍ പറഞ്ഞുവെന്നാണ് പരാതിയില്‍ പറയുന്നത്. ഭർത്താവിനും മകനും മകൾക്കുമൊപ്പമാണ് സ്ത്രീ താമസിക്കുന്നത്. ഡല്‍ഹിയിലെ ഹൗസ് ഖാസി പ്രദേശത്താണ് ഇവര്‍ താമസിക്കുന്നത്.

വിദേശത്ത് നിന്ന് തീര്‍ഥയാത്ര കഴിഞ്ഞ് കുടുംബം തിരിച്ചെത്തിയതിന് തൊട്ടുപിന്നാലെയാണ് ആക്രമണങ്ങള്‍ നടന്നതെന്ന് ഖാസി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ജൂലായ് 17 ന് പരാതിക്കാരിയും ഭര്‍ത്താവും ഇളയ മകളും സൗദിയിലേക്ക് യാത്രതിരിച്ചു. എന്നാൽ യാത്രയ്ക്കിടെ പ്രതി പിതാവിനെ വിളിച്ച് ഉടന്‍ ഡല്‍ഹിയിലേക്ക് മടങ്ങാം എന്ന് നിര്‍ബന്ധിച്ചു. കൂടാതെ മാതാവിനെ വിവാഹമോചനം ചെയ്യാന്‍ പിതാവിനോട് ആവശ്യപ്പെട്ടു. തന്റെ ചെറുപ്പത്തിൽ അമ്മയ്ക്ക് അവിഹിത ബന്ധങ്ങളുണ്ടായിരുന്നുവെന്ന് ആരോപിച്ചാണ് ബന്ധം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടത്.

ഓഗസ്റ്റ് ഒന്നിന് പരാതിക്കാരി ഡല്‍ഹിയില്‍ തിരിച്ചെത്തി. എന്നാൽ അവരെ മകന്‍ ഒരു മുറിയില്‍ പൂട്ടിയിടുകയും മര്‍ദ്ദിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തു. നിങ്ങളാണ് തന്റെ കുട്ടിക്കാലം നശിപ്പിച്ചതെന്നു ആരോപിച്ചാണ് ഉപദ്രവിച്ചത്. ഇതോടെ പരാതിക്കാരി മൂത്ത മകളുടെ വീട്ടില്‍ അഭയം തേടി. എന്നാല്‍ ബലാത്സംഗം ചെയ്തുവെന്ന വിവരം ആരോടും പറഞ്ഞില്ല. ഓഗസ്റ്റ് 11 ന് വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ പീഡനം തുടര്‍ന്നു. അമ്മയോട് സ്വകാര്യമായി സംസാരിക്കണമെന്ന് പറഞ്ഞ് വിളിച്ചുകൊണ്ടുപോയി മുറിയില്‍ പൂട്ടിയിട്ട് രണ്ടാമതും ബലാത്സംഗം ചെയ്തു.

അടുത്ത ദിവസം, സ്ത്രീ തന്റെ ഇളയ മകളോട് കാര്യങ്ങൾ തുറന്നു പറഞ്ഞു. തുടർന്ന് ഇരുവരും ഹൗസ് ഖാസി പൊലീസ് സ്റ്റേഷനിൽ എത്തി രേഖാമൂലം പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ, പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.