കോട്ടയം :-ഛത്തീസ്ഗഡിൽ മനുഷ്യക്കടത്ത് ആരോപിച്ച് രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിൽ പ്രതിക്ഷേധിച്ചും അവരെ ഉടൻ വിട്ടയക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ടും പ്രധാനമന്ത്രി നരേന്ദ്രമോദി, ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദിയോ സായ് എന്നിവർക്ക് ഫ്രാൻസിസ് ജോർജ് എം.പി. നിവേദനം നൽകി.
മനുഷ്യക്കടത്ത് ആരോപിച്ച് കന്യാസ്ത്രീകളെ ആൾക്കൂട്ട വിചാരണ നടത്തിയ ബജ്റംഗ്ദൾ പ്രവർത്തകർ നിയമം കൈയ്യിലെടുക്കുകയാണ് ഉണ്ടായത്.
നിയമപരമായ എല്ലാ രേഖകളോടും കുടി യാത്ര ചെയ്ത പ്രീതി മേരി, വന്ദന ഫ്രാൻസിസ് എന്നീ കന്യാ സ്ത്രീകളെ അറസ്റ്റ് ചെയ്ത നടപടി പ്രതിക്ഷേധാർഹമാണ്.
കന്യാ സ്ത്രീകളുടെ നേരെ ബജ് രംഗ്ദൾ പ്രവർത്തകർ നടത്തിയ അതിക്രമങ്ങൾ നിയമ വാഴ്ചയോടുള്ള വെല്ലുവിളിയാണ്. ഭരണ ഘടന ഉറപ്പ് നൽകുന്ന മതസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നു കയറ്റമാണ് ബജ് രംഗ്ദൾ പ്രവർത്തകരും പോലീസും ചേർന്ന് നടത്തിയതെന്ന് ഫ്രാൻസിസ് ജോർജ് കൂട്ടി ചേർത്തു.
മനുഷ്യൻ്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട നിയമ പാലകൾ നിയമലംഘനത്തിന് കൂട്ട് നിൽക്കുന്നത് പ്രതിക്ഷേധാർഹമാണന്ന് അദ്ദേഹം പറഞ്ഞു.
സമൂഹത്തിലെ ദുർബല വിഭാഗങ്ങളുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കുന്ന ക്രൈസ്ത പുരോഹിതന്മാരെയും കന്യാ സ്ത്രീകളെയും നിരന്തരം ആക്രമിക്കുന്നതും അപമാനിക്കുന്നതുമായ സംഭവങ്ങൾ ആണ് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് ഫ്രാൻസിസ് ജോർജ് പറഞ്ഞു.
കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ ഫലപ്രദമായ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

