കുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ട് വനംമന്ത്രി ഉന്നയിച്ചത് വൃത്തികെട്ട ആരോപണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
ആരോപണം ഉന്നയിച്ച മന്ത്രിക്ക് തുടരാന്‍ യോഗ്യതയില്ല. പാലക്കാട് നീലപ്പെട്ടിയുമായി വന്നവര്‍ നിലമ്പൂരില്‍ പന്നിക്കെണിയുമായി ഇറങ്ങിയിരിക്കുന്നു. രാജ്ഭവനെ ആര്‍.എസ്.എസ് പ്രചാരണ കേന്ദ്രമാക്കുന്നതിനെതിരെ പ്രതിഷേധം അറിയിക്കാന്‍ സര്‍ക്കാര്‍ തയാറുണ്ടോ? ഗവര്‍ണര്‍ക്കും ബി.ജെ.പി നേതൃത്വത്തിനും മുന്നില്‍ മുഖ്യമന്ത്രിയും സര്‍ക്കാരും പഞ്ചപുച്ഛമടക്കി നില്‍ക്കുന്നു – പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു.
നിലമ്പൂരിൽ പന്നിക്കെണിയില്‍ നിന്നും ഷോക്കേറ്റ് കുഞ്ഞ് മരിക്കാനിടയായ സാഹചര്യം ദൗര്‍ഭാഗ്യകരമാണ്. അതിയായ ദുഃഖം പ്രകടിപ്പിക്കുന്നു. ഒന്നും ചെയ്യാതെ നിഷ്‌ക്രിയനായി ഇരിക്കുന്ന വനംമന്ത്രി വനാതിര്‍ത്തികളിലെ ജനങ്ങളെ വന്യമൃഗങ്ങള്‍ക്ക് വിട്ടുകൊടുത്തിരിക്കുകയാണ്. അതേ മന്ത്രിയാണ് കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ഗൂഡാലോചനാക്കുറ്റം ആരോപിച്ചത്. എത്ര ഹീനമായ തരത്തിലാണ് മന്ത്രി സംസാരിച്ചത്. ഒരു നിമിഷം പോലും മന്ത്രിക്ക് ആ കസേരയില്‍ ഇരിക്കാന്‍ യോഗ്യതയില്ല. ഇറങ്ങിപ്പോകണം. വനംമന്ത്രിയുടേത് വൃത്തികെട്ട ആരോപണമാണ്.
മന്ത്രിയുടെ ആരോപണത്തിന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും കുടപിടിച്ചു കൊടുക്കുകയാണ്. പാലക്കാട് നീലപ്പെട്ടിയുമായാണ് വന്നതെങ്കില്‍ നിലമ്പൂരില്‍ പന്നിക്കെണിയുമായി ഇറങ്ങിയിരിക്കുകയാണ്. കുഞ്ഞിന്റെ മരണം സംബന്ധിച്ച് എല്ലാവരും വിഷമിക്കുമ്പോള്‍ എന്ത് അടിസ്ഥാനത്തിലാണ് മന്ത്രി ഇത്രയും ഹീനമായ ആരോപണം ഉന്നയിച്ചത്? കുഞ്ഞിന്റെ മരണത്തെ തിരഞ്ഞെടുപ്പുമായി കൂട്ടിക്കെട്ടി നടത്തിയ ഹീനമായ ആരോപണം പിന്‍വലിക്കണം. ഇല്ലെങ്കില്‍ മന്ത്രി സ്ഥാനത്തും നിന്നും രാജിവയ്ക്കണം.
ഒരു പണിയും ചെയ്യാത്ത വനംവകുപ്പ് മന്ത്രി ആ കസേരയില്‍ ഇരിക്കാന്‍ യോഗ്യനല്ല. മാനന്തവാടിയില്‍ കടുവ ഒരു സ്ത്രീയെ കൊന്നതിന് ജനങ്ങള്‍ പ്രതിഷേധിക്കുമ്പോള്‍ വനം മന്ത്രി കോഴിക്കോട് ഒരു ഫാഷന്‍ ഷോയില്‍ പാട്ടുപാടിക്കൊണ്ടിരിക്കുകയായിരുന്നു. വന്യജീവി ആക്രമണം തടയുന്നതിനു വേണ്ടിയുള്ള കിടങ്ങുകളോ ഫെന്‍സിങുകളോ ഉള്‍പ്പെടെയുള്ളവയൊന്നും കഴിഞ്ഞ മൂന്നു നാല് വര്‍ഷമായി നിര്‍മ്മിക്കുന്നില്ല. അനുവദിച്ച പണം പോലും ചെലവഴിക്കാതെ ജനങ്ങളെ വിധിക്ക് വിട്ടുകൊടുത്തിരിക്കുകയാണ്. ഭീതിയിലായതോടെയാണ് സ്വയം കെണിവച്ച് പന്നിയെ പിടിക്കുന്ന അവസ്ഥയിലേക്ക് ജനങ്ങള്‍ എത്തിയിരിക്കുന്നത്. സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വമാണ് ഇതിനെല്ലാം കാരണം.
അപകട മരണങ്ങള്‍ ഉണ്ടായാല്‍ എല്ലായിടത്തും പ്രതിഷേധമുണ്ടാകും. വന്യജീവി ആക്രമണങ്ങള്‍ ഉണ്ടാകുമ്പോഴും മരണങ്ങള്‍ ഉണ്ടാകുമ്പോഴും ജനങ്ങള്‍ പ്രതിഷേധിക്കും. സ്വാഭാവികമായ പ്രതിഷേധമാണ് ഉണ്ടായത്. സി.പി.എമ്മുകാര്‍ ഉള്‍പ്പെടെ എല്ലാവരും പ്രതിഷേധിക്കാന്‍ ഇറങ്ങിയിട്ടുണ്ട്. സ്വന്തം കഴിവുകേട് മറച്ചുവയ്ക്കാനാണ് മന്ത്രി വൃത്തികെട്ട ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. യു.ഡി.എഫുകാരനാണ് കെണി വച്ചതെന്ന് ആരോപണം മന്ത്രിക്ക് എവിടെ നിന്ന് കിട്ടി. കോണ്‍ഗ്രസ് കുടുംബത്തിലെ കുട്ടിയാണ് മരിച്ചത്. പാലക്കാട് നീലപ്പെട്ടിയില്‍ കുഴൽപ്പണമാണെന്ന് പറഞ്ഞതു പോലെ കുട്ടിയെ കൊല്ലാനുള്ള കെണിയൊരുക്കിയത് യു.ഡി.എഫ് എന്നാണോ പറയുന്നത്? നിഷ്‌ക്രിയത്വം മറച്ചുവയ്ക്കാനുള്ള മന്ത്രിയുടെ ആരോപണമാണിത്.
വനംവകുപ്പിന് ബന്ധമില്ലെങ്കില്‍ എന്ത് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി അനവസരത്തില്‍ സംസാരിച്ചത്. എത്ര പേരെയാണ് കടുവ കടിച്ചു കൊന്നതും ആന ചവിട്ടിക്കൊന്നതും. വനം വകുപ്പിന് പങ്കില്ലെങ്കില്‍ മന്ത്രി എന്തിനാണ് ആരോപണം ഉന്നയിക്കുന്നത്. പ്രതി കോണ്‍ഗ്രാസാണെങ്കില്‍ എന്താണ് കുഴപ്പം? യു.ഡി.എഫ് ഗൂഡാലോചന നടത്തി കുഞ്ഞിനെ കൊന്നെന്നാണോ പറയുന്നത്. തിരഞ്ഞെടുപ്പില്‍ ജയിക്കണമെങ്കില്‍ മത്സരിച്ച് ജയിക്കണം. അല്ലെങ്കില്‍ പാലക്കാട് സംഭവിച്ചതു തന്നെ ഇവിടെയും സംഭവിക്കും. പഞ്ചായത്താണോ കെണിവച്ച് പന്നിയെ പിടിക്കുന്നത്. പൊലീസിനും വനംവകുപ്പിനും കെ.എസ്.ഇ.ബിക്കും ഉത്തരവാദിത്തമുണ്ട്. അവരൊക്കെ സര്‍ക്കാരിന്റെ ഭാഗമാണ്. ഇതേക്കുറിച്ച് നേരത്തെ അറിയാമെങ്കില്‍ ഏറ്റവും വലിയ പരാജയമുണ്ടായത് സര്‍ക്കാരിനാണ്. ഈ മൂന്ന് ഏജന്‍സികളും എന്തുകൊണ്ടാണ് ഇടപെടാതിരുന്നത്. സര്‍ക്കാര്‍ ഒന്നും ചെയ്യാത്തതുകൊണ്ട് വനാതിര്‍ത്തികളില്‍ എല്ലായിടത്തും കെണി വയ്ക്കുന്നുണ്ട്. അന്വേഷണം നടക്കട്ടെ. നീലപ്പെട്ടി അന്വേഷിച്ചത് ഓര്‍മ്മയുണ്ടല്ലോ. അവസാനം ആരാണ് വഷളായെന്നും കണ്ടതാണ്. ഇതും മറ്റൊരു നീലപ്പെട്ടിയാകും. അന്ന് നീലപ്പെട്ടിയുമായി വന്നവര്‍ ഓടിയ വഴിയില്‍ പുല്ല് പോലും മുളച്ചിട്ടില്ല. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മൂന്നാം കിട ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. അത് ഒരു മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായതില്‍ കേരളം ലജ്ജിക്കുന്നു.
മുന്‍ പ്രധാനമന്ത്രിമാരെ അധിക്ഷേപിച്ച് ആര്‍.എസ്.എസ് നേതാവ് ഗുരുമൂര്‍ത്തി രാജ്ഭവനില്‍ രാഷ്ട്രീയ പ്രസംഗം നടത്തിയതിനെതിരെ കഴിഞ്ഞ മാസം 22 ന് പ്രതിപക്ഷം ശക്തമായി പ്രതിഷേധിച്ചിരുന്നു. രാജ്ഭവനെ രാഷ്ട്രീയവേദിയാക്കി മാറ്റുന്നതിനെതിരെ സര്‍ക്കാര്‍ പ്രതിഷേധം അറിയിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അനങ്ങിയില്ല. അതിന് പിന്നാലെ ഭാരതാംബയുടെ ചിത്രം വച്ചതു സംബന്ധിച്ച വിവാദത്തെ തുടര്‍ന്ന് മന്ത്രി പ്രസാദ് പരിപാടി ബഹിഷ്‌ക്കരിച്ചിട്ടും മുഖ്യമന്ത്രി മൗനം തുടരുകയാണ്. മതപരമായ പ്രചരണത്തിനും ആര്‍.എസ്.എസിന്റെ പ്രചരണത്തിനും രാജ്ഭവനെ മാറ്റുന്നതിന് എതിരായി ശക്തമായ പ്രതിഷേധം രാജ്ഭവനെ അറിയിക്കാന്‍ സര്‍ക്കാര്‍ തയാറുണ്ടോ? അല്ലെങ്കില്‍ ബാന്ധവമാണെന്ന് കരുതേണ്ടി വരും. ഗവര്‍ണറെയും കൂട്ടിയാണല്ലോ മുഖ്യമന്ത്രി നിര്‍മ്മല സീതാരാമനെ കാണാന്‍ പോയത്. എന്നിട്ടും കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് കേന്ദ്ര മന്ത്രിയോട് ഒന്നും പറഞ്ഞില്ല. സി.പി.എം- ബി.ജെ.പി രഹസ്യ ബാന്ധവമാണ് കേരളത്തിലുള്ളത്. അതുകൊണ്ടാണ് ദേശീയപാതയുടെ പേരില്‍ നടന്ന കോടികളുടെ അഴിമതിയിലും എന്‍ജിനീയറിങ് പിഴവിലും സംസ്ഥാന സര്‍ക്കാരിനും സി.പി.എമ്മിനും ഒരു പരാതിയും ഇല്ലാത്തത്. കേന്ദ്ര സര്‍ക്കാരിനെയും ബി.ജെ.പിയെയും ഭയന്ന് ഇവര്‍ പഞ്ചപുച്ഛമടക്കി ഓച്ഛാനിച്ച് നില്‍ക്കുകയാണ്. കേരളത്തിലെ രാജ്ഭവനെ രാഷ്ട്രീയപ്രചരണത്തിനും മത പ്രചരണത്തിനുമുള്ള വേദിയാക്കാന്‍ പ്രതിപക്ഷം അനുവദിക്കില്ല. അതിനെതിരെ ശക്തമായ പ്രതിഷേധം ഉണ്ടാകും. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാട് എന്താണെന്ന് മുഖ്യമന്ത്രി ഇനിയെങ്കിലും പറയണം. പ്രതികരിക്കാനുള്ള ധൈര്യം മുഖ്യമന്ത്രിക്കില്ല. ഗവര്‍ണര്‍ക്ക് മുന്നിലും ബി.ജെ.പി നേതൃത്വത്തിന് മുന്നിലും സര്‍ക്കാര്‍ പഞ്ചപുച്ഛമടക്കി നില്‍ക്കുകയാണ്. – വി.ഡി. സതീശൻ പറഞ്ഞു.