Spread the love

പി.വി അന്‍വര്‍ വിഷയം വഷളാക്കിയതിനു പിന്നില്‍ വി.ഡി സതീശന്റെ അനാവശ്യ പിടിവാശിയാണെന്ന് ലീഗ് യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നത് ആര്യാടന്‍ ഷൗക്കത്തിന്റെ പരാജയം മുന്നില്‍ കണ്ടോ?
ഈസിയായി ആര്യാടന്‍ ഷൗക്കത്ത് നിലമ്പൂരില്‍ ജയിക്കും എന്നതായിരുന്നു മുമ്പുണ്ടായിരുന്ന ചിത്രമെങ്കില്‍ ഇപ്പോള്‍ കാര്യങ്ങള്‍ അത്ര പന്തിയല്ലായെന്ന് ലീഗ് തിരിച്ചറിഞ്ഞിരിക്കുന്നു.

ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥി ആയി എം സ്വരാജ് വരുമെന്ന് ലീഗ് നേതൃത്വം ഒരിക്കലും കരുതിയിരുന്നതല്ല. പക്ഷേ സ്വരാജിനെ ഇറക്കിയതോടെ എല്‍ഡിഎഫ് വോട്ടുകള്‍ കൃത്യമായി അവര്‍ സമാഹരിക്കുമെന്ന് ലീഗ് മനസിലാക്കിയിരുന്നു.

എന്‍ഡിഎ സ്ഥാനാര്‍ത്ഥി വരില്ലാ എന്നതായിരുന്നു മറ്റൊരു നേട്ടമായി ലീഗ് കണ്ടിരുന്നത്. അതും പൊളിഞ്ഞു. എന്‍ഡിഎയ്ക്ക് സ്ഥാനാര്‍ത്ഥി വരുക മാത്രമല്ല, അത് ക്രൈസ്തവ മേഖലയില്‍നിന്നാണെന്നതും കേരള കോണ്‍ഗ്രസുകളില്‍ പ്രവര്‍ത്തിച്ച് തഴക്കവും പഴക്കവുമുള്ളയാള്‍ ആണെന്നതും താമര ചിഹ്നത്തിലാണ് മത്സരിക്കുന്നതെന്നതും പ്രശ്‌നമായി ലീഗ് കാണുന്നുണ്ട്. ഇതിനെല്ലാം പുറമേ അന്‍വറിനെ കൂടെക്കൂട്ടിയാലുള്ള പൊളിറ്റിക്കല്‍ മൈലേജും സതീശന്‍ നശിപ്പിച്ചിരിക്കുന്നു.

ഇതെല്ലാം വിലയിരുത്തിയ ലീഗ് നേതാക്കള്‍ അന്‍വര്‍ മത്സരിച്ചാലും ആര്യാടന്‍ ഷൗക്കത്ത് ജയിക്കുമെന്ന് പറയുന്നുണ്ടെങ്കിലും കാര്യങ്ങള്‍ അത്ര പന്തിയല്ലായെന്ന് ലീഗിനറിയാം. ഇതാവണം വി.ഡി സതീശനു നേരേ ലീഗ് യോഗത്തില്‍ വിമര്‍ശനം ഉയരാന്‍ കാരണം. ആര്യാടന്‍ ഷൗക്കത്ത് തോറ്റാല്‍ അത് സതീശന്റെ മാത്രം കുറ്റമാണെന്ന് പറയാതെ പറയുകയാണ് ലീഗ്.

പി.വി അന്‍വര്‍ വിഷയം സതീശന്‍ വഷളാക്കുക മാത്രമല്ല, അന്‍വറിനെ യുഡിഎഫിലേക്ക് അടുപ്പിക്കാതിരിക്കാന്‍ തറ രാഷ്ട്രീയം കളിച്ചുവെന്ന അഭിപ്രായവും ലീഗിനുണ്ട്. യുഡിഎഫിലെ ഒരു വിഷയത്തില്‍ ലീഗ് ഇടപെട്ടാല്‍ അതിനൊരു പരിഹാരം ഉണ്ടാകും എന്നതായിരുന്നു ഇതുവരെയുള്ള ലൈന്‍.

എന്നാല്‍ പാണക്കാട് തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും ഉള്‍പ്പെടെയുള്ള ലീഗിന്റെ ഉന്നത നേതാക്കള്‍ വിഷയത്തില്‍ ഇടപെട്ടിട്ടും തട്ടാമുട്ടി പറഞ്ഞ് സതീശന്‍ അന്‍വറിനെ അകറ്റുകയായിരുന്നു.
ആര്യാടന്‍ ഷൗക്കത്തിനെക്കുറിച്ച് മോശം പറഞ്ഞ അന്‍വര്‍ തിരുത്തണമെന്നതായിരുന്നു സതീശന്റെ ഭാഷ്യം. എന്നാല്‍ ആര്യാടന്‍ ഷൗക്കത്തല്ല, ഏതു ചെകുത്താന്‍ മത്സരിച്ചാലും പിന്തുണയ്ക്കാമെന്ന വാദം അന്‍വറിനുണ്ടായിരുന്നു.

പിണറായിസത്തെ വെല്ലുവിളിച്ച് എംഎല്‍എ സ്ഥാനം രാജിവെച്ച് നിലമ്പൂരിലെ സീറ്റ് അന്‍വര്‍ കോണ്‍ഗ്രസിന് മത്സരിക്കാന്‍ വിട്ടുനല്‍കിയതാണ്. അങ്ങനെയുള്ള അന്‍വറിന് കോണ്‍ഗ്രസ് ജയസാദ്ധ്യതയുള്ള ഒരു സീറ്റ് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നല്‍കണമായിരുന്നു. ഇതായിരുന്നു അന്‍വറിന്റെ ചോദ്യം. ഇത് നല്‍കാന്‍ കൂട്ടാക്കാത്തതാണ് യഥാര്‍ത്ഥത്തില്‍ അന്‍വര്‍ യുഡിഎഫിനോട് അകലാന്‍ കാരണം.

അസോസിയേറ്റ് മെമ്പര്‍ സ്ഥാനവും ആര്യാടന്‍ ഷൗക്കത്തിനെക്കുറിച്ച് പറഞ്ഞ മോശം പരാമര്‍ശം പിന്‍വലിക്കലുമൊക്കെ പുറമേ പറയുന്ന കാരണങ്ങള്‍ മാത്രമാണ്.

എന്തായാലും ആര്യാടന്‍ ഷൗക്കത്തിനെ എങ്ങനെയും വിജയിപ്പിക്കുക എന്ന ദൗത്യം ഇപ്പോള്‍ വി.ഡി സതീശന്റെ അഭിമാന പ്രശ്‌നമായി മാറുകയാണ്. ലീഗ് ഇടഞ്ഞതോടെ ഷൗക്കത്തെങ്ങാനും തോറ്റുപോയാല്‍ സതീശന്റെ പ്രതിപക്ഷ നേതാവെന്ന പട്ടം അഴിച്ചുവെക്കേണ്ടി വരും. കാരണം സതീശനെവെച്ച് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ പച്ചതൊടാനൊക്കില്ലായെന്ന് ലീഗ് ഹൈക്കമാന്‍ഡിനെ അറിയിക്കും.