നിലമ്പൂർ: പി. വി അൻവറെ വഴിയാധാരമാക്കിയതാര്. ? യുഡിഎഫ് പ്രവേശന മോഹം തല്ലിക്കൊഴിക്കുകയും വിലങ്ങുതടി ആവുകയും ചെയ്തത് ആരാണെന്ന് അൻവർ തന്നെ വരികൾക്കിടയിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ചില സൂചനകൾ രാഷ്ട്രീയ ലോകത്തിന് നൽകിയിട്ടുണ്ട്.
രണ്ടുതവണ ഇടതുപക്ഷ ലേബലിൽ എംഎൽഎയായ അൻവറിന്റെ നാവിനെ ഏറ്റവും അധികം ഭയപ്പെട്ടിരുന്നത് ഭരണകക്ഷിയിലെ പ്രമുഖനാണെന്ന് രാഷ്ട്രീയ കേരളത്തിന് നന്നായി അറിയാം. ഇടതുമുന്നണിയുമായുള്ള ബന്ധം വിച്ഛേദിച്ച ഉടൻതന്നെ യുഡിഎഫുമായി നീക്കുപോക്കിന് അൻവർ ശ്രമം തുടങ്ങിയിരുന്നു. അതിന്റെ ചർച്ചകൾ പുരോഗമിക്കുമ്പോഴാണ് കൊൽക്കത്തയിലെത്തി തൃണമൂൽ കോൺഗ്രസിന്റെ കേരള ഘടകം ഭാരവാഹി ആകുന്നത്. അൻവർ യുഡിഎഫിന്റെ ഭാഗമാകുന്നതിനോട് മുൻ കെപിസിസി അധ്യക്ഷൻ സുധാകരന് വി യോജിപ്പില്ലായിരുന്നു. എന്നാൽ
പ്രതിപക്ഷ നേതാവ് വി ഡി സതീശന് അക്കാര്യത്തിൽ അര സമ്മതം ആയിരുന്നു. സുധാകരൻ കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് പോയതോടെ അൻവറിന്റെ ശനിദശ തുടങ്ങി.
സണ്ണി ജോസഫ് കെപിസിസി പ്രസിഡണ്ട് ആയതോടെ ചർച്ചകൾ ഏതാണ്ട് വഴിമുട്ടി. സുധാകരന് ശേഷം വന്ന സണ്ണി ജോസഫിന് തന്റെ കഴിവ് തെളിയിക്കാനുള്ള ആദ്യ അവസരം ആയിരുന്നു ഇത്. എന്നാൽ വിഡി സതീശൻ്റെ മുന്നിൽ പലപ്പോഴും സണ്ണി ജോസഫ് നിഷ്പ്രഭനാകുന്ന കാഴ്ചയാണ് കാണുന്നത്. പ്രത്യേകിച്ച് ഐഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലമായുള്ള സതീശന്റെ ബന്ധം പല നേതാക്കളെയും നിശബ്ദരാക്കി. സിപിഎമ്മിൽ പിണറായി എന്നപോലെ കോൺഗ്രസിൽ സതീശനിസം വളരുന്നു എന്ന മുറുമുറുപ്പ് കോൺഗ്രസ് നേതാക്കൾക്കിടയിൽ ഉണ്ട്.
ഇരു മുന്നണികൾക്കും നിർണായകമായ പ്രത്യേകിച്ച് കോൺഗ്രസിന് കടമ്പയായ നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ അൻവറിന്റെ കൂടി സഹകരണം ഉറപ്പാക്കാൻ മുസ്ലിം ലീഗ് ഉൾപ്പെടെ ശ്രമിച്ചു. പക്ഷേ വി ഡി സതീശൻ വരച്ച വരയിൽ നിന്ന് മാറാൻ കഴിഞ്ഞില്ല.
ഉപതെരഞ്ഞെടുപ്പിന് മുമ്പ് തന്നെ കോൺഗ്രസ് സ്ഥാനാർത്ഥി ആര്യാടന് ഷൗക്കത്തിനെതിരെ പിസി ജോർജ് ശൈലിയിൽ അൻവർ തുറന്നടിച്ചത് വിനയായി. ഇത് ഉയർത്തിക്കാട്ടി കോൺഗ്രസ് ഹൈക്കമാന്റിനെയും കേരളത്തിലെ നേതാക്കളെയും ഒപ്പം നിർത്താനും സതീശന് കഴിഞ്ഞു.
സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം അൻവർ യുഡിഎഫിന്റെ ഭാഗമാകുന്നില്ല എന്നത് ആശ്വാസകരമാണ്. അത്തരം ഒരു തീരുമാനത്തിലേക്ക് കോൺഗ്രസിനെ എത്തിച്ചതിന് പിന്നിൽ പ്രതിപക്ഷ നേതാവും ഭരണത്തിലെ ഒന്നാമനുമായുള്ള ധാരണ പോലും ഒരു വിഭാഗം ആരോപിക്കുന്നുണ്ട്. അൻവർ വരികൾക്കിടയിലൂടെ സൂചിപ്പിച്ചതും അതു തന്നെയാണ്. എൽഡിഎഫിന്റെ വിജയത്തേക്കാൾ ഉപരി അൻവറിനെ വഴിയാധാരമാക്കുക എന്നതിനാണ് പ്രാധാന്യം. നിലമ്പൂരിൽ അൻവറിനെ നിരായുധൻ ആക്കാൻ ആണ് പരിശ്രമം. ഇക്കാര്യത്തിൽ ഒരു പരിധിവരെ ഇപ്പോൾ വിജയിച്ചിട്ടുണ്ട്.
യുഡിഎഫ് അധികാരത്തിൽ വന്നാൽ മുഖൃമന്ത്രി സ്ഥാനം സതീശന്
മാത്രമെന്ന കോൺഗ്രസിലെ മുഖ്യമന്ത്രി മോഹികൾക്കും ഘടകക്ഷികൾക്കും മുന്നറിയിപ്പു കൂടിയാണെന്നത് വൃക്തമാണ്.