Spread the love

ബെംഗളൂരു: മുന്‍ ഡിജിപി ഓം പ്രകാശിന്റെ കൊലപാതകത്തിലേക്ക് നയിച്ചത് സ്വത്തു തര്‍ക്കമാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഉത്തര കന്നഡ ജില്ലയിലെ സ്വത്തുക്കള്‍ ഓം പ്രകാശ് സഹോദരിക്ക് ഇഷ്ടദാനം നല്‍കിയതിന്റെ പേരില്‍ കുടുംബത്തില്‍ വഴക്കുണ്ടായിരുന്നുവെന്നാണ് കണ്ടെത്തിയത്.

മകന്‍ കാര്‍ത്തികേഷിന്റെ പേരില്‍ ബാക്കി സ്വത്തുക്കള്‍ എഴുതിയതും തര്‍ക്ക വിഷയമായിരുന്നു.
കൊലപാതകം നടക്കുമ്പോള്‍ മകള്‍ വീടിന്റെ മൂന്നാം നിലയില്‍ ഉണ്ടായിരുന്നുവെന്നും പിന്നീട് താഴേക്ക് ഇറങ്ങി വന്നപ്പോള്‍ അമ്മ കൃത്യം നടത്തി മാറിയിരിക്കുന്നതാണ് കണ്ടതെന്നും മകള്‍ പറഞ്ഞു. ഓം പ്രകാശിനെ കുത്തിപരിക്കേല്‍പ്പിച്ച ശേഷം ഇയാള്‍ പിടഞ്ഞു മരിക്കുന്നത് പല്ലവിയും മകള്‍ കൃതിയും നോക്കിയിരുന്ന് കണ്ടുവെന്നും കുടുംബം മൊഴി നല്‍കിയിട്ടുണ്ട്. പൊലീസെത്തിയിട്ടും വാതില്‍ തുറക്കാഞ്ഞത് മരണം ഉറപ്പാക്കാന്‍ വേണ്ടി ആയിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഓംപ്രകാശിന്റെ മരണത്തില്‍ മകളുടെ അറസ്റ്റും ഉടന്‍ ഉണ്ടാകുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

ഞായറാഴ്ച ഉച്ചയോടെയാണ് ഓം പ്രകാശിനെ വീട്ടില്‍ രക്തത്തില്‍ കുളിച്ചു നിലയില്‍ മരിച്ചുകിടക്കുന്നത് കണ്ടെത്തിയത്. വിരമിച്ച മറ്റൊരു ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ വീഡിയോകോള്‍ ചെയ്ത് താന്‍ ആ പിശാചിനെ കൊന്നു എന്ന് പല്ലവി പറഞ്ഞിരുന്നു. അങ്ങനെയാണ് ഈ കൊലപാതക വിവരം പുറം ലോകം അറിയുന്നത്.