കോട്ടയം : മുത്തോലി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റും അഭിഭാഷകയുമായ ജിസ്മോള്‍ മക്കളായ നേഹ, നോറ എന്നിവരുടെ മൃതദേഹങ്ങള്‍ ഇന്ന് സംസ്‌കരിക്കും. പാലായിലെ പടിഞ്ഞാറ്റിങ്കര പൂവത്തുങ്കലില്‍ ചെറുകര സെന്റ് മേരീസ് ക്നാനായ പള്ളി സെമിത്തേരിയില്‍ വൈകുന്നേരം മൂന്ന് മണിക്കാണ് സംസ്‌കാര ചടങ്ങുകള്‍. ഭര്‍ത്താവ് ജിമ്മിയുടെ ഇടവകയായ നീറിക്കാട് പള്ളിയില്‍ പൊതുദര്‍ശനത്തിനായി രാവിലെ എത്തിക്കുമെങ്കിലും മൃതദേഹങ്ങള്‍ ജിമ്മിയുടെ വീട്ടിലേക്ക് കൊണ്ടുപോകില്ലെന്നാണ് തീരുമാനം.
ഭര്‍ത്താവിന്റെ വീട്ടില്‍ കടുത്ത പീഡനമാണ് ജിസ്മോള്‍ നേരിട്ടിരുന്നതെന്ന് സഹോദരന്‍ ജിറ്റു തോമസ് ആരോപിച്ചിരുന്നു. നിറത്തിന്റേയും സാമ്പത്തിക സ്ഥിതിയുടേയും പേരില്‍ പീഡിപ്പിച്ചിരുന്നുവെന്നും ഇക്കാര്യം ഏറ്റുമാനൂര്‍ പോലീസില്‍ മൊഴിയായി നല്‍കിയിട്ടുണ്ടെന്നും സഹോദരന്‍ പറഞ്ഞു. മരണം സംഭവിക്കുന്നതിന് രണ്ട് ദിവസം മുമ്പ് മുതല്‍ ജിസ്മോളെ ഫോണില്‍ പോലും ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്നും സഹോദരനും അച്ഛനും പറയുന്നു.
ഭര്‍ത്താവിന്റെ വീട്ടില്‍ നേരിട്ട മാനസിക പീഡനത്തെത്തുടര്‍ന്നാണ് ജിസ്മോള്‍ മക്കളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്. ഇതേത്തുടര്‍ന്ന് ജിമ്മിയുടെ നാട്ടിലേക്ക് മൃതദേഹങ്ങള്‍ കൊണ്ടുവരില്ലെന്നും അവിടുത്തെ പള്ളിയില്‍ സംസ്‌കാരം നടത്തില്ലെന്നുമുള്ള നിലപാടിലായിരുന്നു ജിസ്മോളുടെ കുടുംബം. എന്നാല്‍ ക്നാനായ സഭ നിയമ പ്രകാരം ഭര്‍ത്താവിന്റെ ഇടവകയില്‍ തന്നെ സംസ്‌കാരം നടത്തണം. തുടര്‍ന്ന് സഭാതലത്തില്‍ രണ്ടുദിവസം നീണ്ട ചര്‍ച്ചയ്ക്കൊടുവിലാണ് നീറിക്കാട് ഒന്നര മണിക്കൂര്‍ പൊതുദര്‍ശനം നടത്താന്‍ ധാരണയായത്.
പൊതുദര്‍ശനത്തിനുശേഷം ഉടന്‍ മൃതദേഹങ്ങള്‍ പാലായിലേക്ക് കൊണ്ടുപോകും. ജിസ്മോളുടെയും മക്കളുടെയും മൃതദേഹം നിലവില്‍ പാലായിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയിലാണ്. മക്കള്‍ക്ക് വിഷം കൊടുത്ത് കൊലപ്പെടുത്തിയ ശേഷം കൈഞരമ്പ് മുറിച്ച ജിസ്മോള്‍ പുഴയിലേക്ക് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. ജിസ്മോളുടെ ഫോണ്‍ ഭര്‍ത്താവ് ജിമ്മി വാങ്ങിവച്ചിരുന്നതായി സംശയിക്കുന്നുണ്ട്. പലതവണ ജിസ്‌മോളെ ഭര്‍തൃവീട്ടില്‍ നിന്ന് കൂട്ടികൊണ്ട് വരാന്‍ ശ്രമിച്ചിരുന്നുവെന്നും സഹോദരന്‍ ആരോപിച്ചു.