Spread the love

തിരുവനന്തപുരം: എഡിജിപി പി വിജയനെതിരെ വ്യാജ മൊഴി നല്‍കിയ സംഭവത്തില്‍ എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ കേസെടുക്കാമെന്ന് സര്‍ക്കാരിന് ഡിജിപിയുടെ ശുപാര്‍ശ.

വിജയന് സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്നായിരുന്നു അജിത്കുമാറിന്റെ മൊഴി. അടിസ്ഥാനരഹിതമായ ആരോപണമാണെന്നും നിയമനടപടി വേണമെന്നും ആവശ്യപ്പെട്ട് പി. വിജയന്‍ നല്‍കിയ പരാതിയിലാണ് ഡിജിപി നിലപാട് അറിയിച്ചിരിക്കുന്നത്.

ഗുരുതരമായ ക്രിമിനല്‍ കുറ്റത്തില്‍ തെറ്റായ മൊഴി നല്‍കിയെന്നും തെറ്റായ മൊഴി ഒപ്പിട്ടു നല്‍കിയെന്നും ഇത് ക്രിമിനല്‍ കുറ്റമാണെന്നും ഡിജിപി വ്യക്തമാക്കി.

കരിപ്പൂരിലെ സ്വര്‍ണക്കടത്തില്‍ പി വിജയന് ബന്ധമുണ്ടെന്ന് അജിത്കുമാര്‍ മൊഴി നല്‍കിയിരുന്നു. ഇക്കാര്യം എസ്പി സുജിത് ദാസ് പറഞ്ഞുവെന്നായിരുന്നു അജിത് കുമാര്‍ ഡിജിപിക്ക് നല്‍കിയ മൊഴി. എന്നാല്‍ സുജിത് ദാസ് ഇക്കാര്യം നിഷേധിക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ പി വിജയന്‍ നിയമനടപടി ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു.