ചങ്ങനാശേരി: മാമ്മൂട് പള്ളിക്ക് സമീപം റബ്ബർ പൊടിക്കുന്ന യൂണിറ്റിലെ ജീവനക്കാരനായ ആസ്സാം സ്വദേശി ബിപുൽ ഹോഗോയ് തൃക്കൊടിത്താനം പോലീസിന്റെ പിടിയിലായി.
ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് ഐ.പി.എസിന്റെ നിർദ്ദേശപ്രകാരം ജില്ലയിൽ വ്യാപകമായി നടക്കുന്ന ലഹരിവിരുദ്ധ റെയ്ഡിന്റെ ഭാഗമായി അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകൾ കേന്ദ്രീകരിച്ചു പോലീസ് പരിശോധന നടത്തിയിരുന്നു. പരിശോധനയ്ക്കിടെ മാമ്മൂട് ഭാഗത്തുള്ള അന്യസംസ്ഥാന ക്യാമ്പ് പരിശോധിക്കുകയും അവിടെ നിന്ന് കഞ്ചാവ് വലിക്കാൻ ഉപയോഗിക്കുന്ന ഹുക്ക കണ്ടെത്തുകയും പിന്നീട് നടത്തിയ വിശദമായ പരിശോധനയിൽ പ്രതി ബാത്റൂമിന് പിറകുവശം പ്ലാസ്റ്റിക് പാത്രത്തിൽ നട്ടു നനച്ചു വളർത്തിയ ഒരു മീറ്ററോളം ഉയരമുള്ള നിരോധിത കഞ്ചാവ് ചെടി കണ്ടെത്തുകയുമായിരുന്നു.
സ്റ്റേഷന് ഹൗസ് ഓഫീസർ അരുൺ എം.ജെ, സബ് ഇൻസ്പെക്ടർമാരായ സിബി മോൻ, സിബിച്ചൻ ജോസഫ് സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ റെജിമോൻ, ബിജു, ശ്രീകുമാർ, സിപിഒ ഷമീർ, ഡാൻ സാഫ് ചങ്ങനാശേരി ടീമംഗങ്ങളും ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.