സ്കൂൾ വിദ്യാർത്ഥിനിയെ സ്കൂട്ടറിൽ കൊണ്ടുപോയി ലൈംഗികാതിക്രമ ശ്രമം; 38 കാരന് 6 വർഷം കഠിനതടവ്
16 വയസ്സുള്ള സ്കൂൾ വിദ്യാർത്ഥിനിയെ ബലമായി സ്കൂട്ടറിൽ കയറ്റിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ശ്രമം നടത്തിയ കേസിൽ പ്രതിക്ക് 6 വർഷം കഠിനതടവും 9,000 രൂപ പിഴയും ശിക്ഷയായി വിധിച്ചു. പിഴത്തുക അതിജീവിതയ്ക്ക് നൽകണമെന്നും കോടതി ഉത്തരവിട്ടു.
ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷനിൽ 2023ൽ രജിസ്റ്റർ ചെയ്ത കേസിലാണ് ചങ്ങനാശ്ശേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി രഞ്ജിത്ത് കൃഷ്ണൻ വിധി പ്രസ്താവിച്ചത്.
ചെത്തിപ്പുഴ വില്ലേജിൽ വെരൂർ, ഏനാച്ചിറ കുരിശ്, പുറക്കടവ് ഭാഗത്ത് വടക്കേക്കര ജമാഅത്ത് പള്ളി വക ക്വാർട്ടേഴ്സിൽ വാടകയ്ക്ക് താമസിച്ചിരുന്ന സൈനുദ്ദീൻ മകൻ ഷെരീഫ് (38) ആണ് കേസിലെ പ്രതി.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി. എസ്. മനോജ് ഹാജരായി. കേസിൽ 25 സാക്ഷികളെയും വിവിധ രേഖാമൂല തെളിവുകളും കോടതിയിൽ ഹാജരാക്കി.
കേസിന്റെ അന്വേഷണത്തിന് മുഖ്യചുമതല വഹിച്ചത് അന്നത്തെ ചങ്ങനാശ്ശേരി ഡിവൈ.എസ്.പി എ.കെ. വിശ്വനാഥൻ ആയിരുന്നു. അന്വേഷണ നടപടികൾക്ക് നേതൃത്വം നൽകിയത് അന്നത്തെ ചങ്ങനാശ്ശേരി പോലീസ് സബ് ഇൻസ്പെക്ടർ എം. ജയകൃഷ്ണൻ ആയിരുന്നു.

