സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി . അദ്ദേഹത്തിന്റെ മരണ ശേഷം ഭാര്യ രേണുവിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വളരെപ്പെട്ടെന്നു വൈറലായി മാറാറുണ്ട്.
ഇപ്പോഴിയിതാ കാൻസർ രോഗത്തിന്റെ കഠിനമായ ചികിത്സാ ഘട്ടങ്ങളിലൂടെ കടന്നുപോകുന്നതിനിടയിലും തനിക്കെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന ക്രൂരമായ വ്യാജ പ്രചാരണങ്ങൾക്കെതിരെ പ്രതികരിച്ചിരിക്കുകയാണ് രേണു സുധി.![]()
രണ്ടാമത്തെ കീമോതെറാപ്പി പൂര്‍ത്തിയായെന്നും അഞ്ച് ദിവസം ഐസിയുവില്‍ ആയിരുന്നുവെന്നും രേണു സുധി പറയുന്നു. രോഗം വന്നതിന് ശേഷം തന്‍റെ മനസിലൂടെ കടന്നുപോയ ചിന്തകളും മാനസികമായുണ്ടായ മാറ്റങ്ങളുമൊക്കെ രേണു സുധി വിവരിക്കുന്നുണ്ട്. യുട്യൂബില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് രേണു സുധി ഇക്കാര്യങ്ങള്‍ പറയുന്നത്.
രേണു സുധിയുടെ വാക്കുകള്‍
എന്നെ കുറിച്ച് മോശം പറയുകയും, പണ്ട് ഞാന്‍ ചെയ്ത വീഡിയോകള്‍ കുത്തിപ്പൊക്കുകയും ചെയ്യുന്നവര്‍ ഇപ്പോഴത്തെ എന്റെ വേദന മനസ്സിലാക്കുക. ഞാന്‍ എന്നല്ല, എന്നെ പോലെ ഈ രോഗാവസ്ഥയിലൂടെ കടന്ന് പോകുന്നവരൊരുപാടുണ്ട്. നിങ്ങളുടെ കുടുംബത്തില്‍ ഒരാള്‍ക്ക് ഈ അവസ്ഥ വന്നാല്‍ മാത്രമേ അത് തിരിച്ചറിയാന്‍ നിങ്ങള്‍ക്ക് സാധിക്കുകയുള്ളൂ എന്ന് രേണു സുധി പറയുന്നു
റിതപ്പനെ ചേച്ചിയുടെ രണ്ട് മക്കള്‍ക്കുമൊപ്പം, അവരുടെ കുട്ടിയായിട്ട് തന്നെയാണ് നോക്കുന്നത്. എനിക്ക് തിരിച്ചുവരാനുള്ള ആഗ്രഹമുണ്ട്. മനസ്സിനെ അധികം വേദനിപ്പിക്കരുത് എന്നും ഫോണ്‍ ഉപയോഗിക്കരുത് എന്നും ഡോക്ടര്‍ പറഞ്ഞു. അതുകൊണ്ട് ഇനി ഞാന്‍ ഫോണ്‍ ഉപയോഗിക്കില്ല. ഇത് എന്റെ വരുമാനമാര്‍ഗമാണ്, എനിക്ക് വേറെ വരുമാനമാര്‍ഗമില്ല. അതുകൊണ്ടാണ് വീഡിയോകള്‍ ചെയ്തത് എന്നും രേണു പറയുന്നു.
“ഞാൻ അഞ്ച് ദിവസമായിട്ട് ഹോസ്പിറ്റൽ ഐസിയുവിൽ ആയിരുന്നു. എന്നെ സ്നേഹിക്കുന്ന ഒരുപാട് പേരുണ്ട് ഇപ്പോള്‍. അവരുടെ പ്രാർത്ഥന കൊണ്ട് ഞാനിപ്പോൾ ഡിസ്ചാർജ് ആയി. രണ്ടാമത്തെ കീമയാണ് കഴിഞ്ഞത്. കഴിഞ്ഞ പ്രാവശ്യത്തെ കീമോയെക്കാളും ശരീരത്തിന് ഭയങ്കര അസ്വസ്ഥതയും വേദനയും ക്ഷീണവും ഛര്‍ദ്ദിയും ഒക്കെ ആയിരുന്നു. എനിക്കുവേണ്ടി ഒരുപാട് പേര്‍ പ്രാർത്ഥിക്കുന്നുണ്ടെന്നും നേർച്ച കഴിക്കുന്നുണ്ടെന്നും എനിക്കറിയാം. അവരോടൊക്കെ ഏത് രീതിയിലാണ് നന്ദി പറയേണ്ടതെന്ന് എനിക്കറിയില്ല. ഇനിയിപ്പോ എനിക്ക് നാല് കീമോ കൂടെ ഉണ്ട്. ആ നാല് കീമോയും കഴിഞ്ഞ് ഞാൻ മടങ്ങി വരുമെന്നതാണ് എന്റെ വിശ്വാസം. അപ്പോള്‍ നിങ്ങളുടെ പ്രാർഥന വേണം. അതുപോലെ നാല് കീമോ കഴിഞ്ഞ് ഓപ്പറേഷൻ ഉണ്ട്. അപ്പോഴും എല്ലാവരും പ്രാർത്ഥിക്കണം. ഞാൻ ഇവിടെ കിടന്നുകൊണ്ട് ആലോചിച്ചിരുന്നു, മാരക അസുഖമൊന്നും വരരുതേയെന്ന് കുഞ്ഞിലെ മുതലേ ഞാന്‍ പ്രാര്‍ഥിക്കുമായിരുന്നു. എന്നിട്ടും ഇങ്ങനെ വന്നല്ലോയെന്ന് ഞാന്‍ ദൈവത്തോട് ചോദിച്ചു. അപ്പോള്‍ ദൈവം എനിക്ക് മറുപടി തന്നത്, ഇങ്ങനെ ഒരു അസുഖം വന്നതുകൊണ്ട് നാളെ നിനക്ക് പറയാൻ പറ്റും അസുഖത്തിൽ നിന്ന് ദൈവം വിടുവിച്ചു, ഒരുപാട് പേരുടെ സ്നേഹവും പ്രാർത്ഥനയും സത്യമാണെന്ന് തെളിഞ്ഞുവെന്ന്.
ഞാൻ തിരിച്ചു വരും എന്നാണ് എന്റെ ഉറച്ച വിശ്വാസം. പഴയ കാര്യങ്ങൾ ആലോചിച്ച് സങ്കടപ്പെടുന്നതിൽ കാര്യമില്ലെന്നും രോഗം പൂർണ്ണമായി മാറിയ ശേഷം മകനും കുടുംബത്തിനും വേണ്ടി എന്തൊക്കെ ചെയ്യണം എന്ന ചിന്തകളാണ് ഇപ്പോൾ തനിക്ക് ജീവിക്കാൻ ധൈര്യം നൽകുന്നത്.
ഒരു കാര്യത്തിലേ ഉള്ളൂ വിഷമം. റിതപ്പന്‍റെ കാര്യത്തിൽ.
പക്ഷെ അവൻ എന്നെക്കാളും മനസ്സിന് കട്ടിയുള്ള ഒരു കുട്ടിയാണെന്ന് എനിക്ക് മനസ്സിലായി. ആശുപത്രിയില്‍ വന്നാല്‍ എന്നെ കാണാന്‍ പറ്റില്ലെന്ന് അവനറിയാം. വീട്ടുകാര്‍ വിളിച്ചപ്പോള്‍ വരുന്നില്ലെന്ന് അവന്‍ പറഞ്ഞു, വന്നാലും അമ്മയെ കാണാന്‍ പറ്റില്ലല്ലോ എന്ന്. അവന് ആരുമില്ലെന്ന് വിഷമിക്കേണ്ടി വന്നിട്ടില്ല. കാരണം എന്റെ ചേച്ചിയുടെ മക്കളാണെിലും അവനെ സ്വന്തം സഹോദരനെ പോലെയാണ് നോക്കുന്നത്. മൂന്നു പേരും ഒരുപോലെയാണ് വളരുന്നത്. അങ്ങനെ അവനെ ചേർത്തു പിടിക്കുന്നത് കാണുമ്പോൾ എനിക്ക് വളരെ സന്തോഷമുണ്ട്.
കഴിവതും എന്നെ അവഹേളിക്കുന്നവര്‍ പറയുന്ന പഴയ കാര്യങ്ങൾ കുത്തിപ്പൊക്കി അത് വീണ്ടും ആസ്വദിക്കാതിരിക്കുക. എന്നെപ്പോലുള്ള ഒരുപാട് രോഗികളുണ്ട്. ആ വിഷമം വന്നവര്‍ക്കേ മനസിലാകൂ. ആ വേദനകൾ മനസ്സിലാക്കി അവരോട് കുറച്ചെങ്കിലും കരുണ കാണിക്കാൻ ശ്രമിക്കുക.”

