Spread the love

തിരുവനന്തപുരം: കോര്‍പ്പറേഷനില്‍ അധികാരം ഉറപ്പിച്ച തിരുവനന്തപുരത്തേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്നു.ഇക്കാര്യം സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെ അറിയിച്ചെന്നാണ് വിവരം. ഫോണില്‍ വിളിച്ച അദ്ദേഹം തിരഞ്ഞെടുപ്പ് വിജയത്തില്‍ അഭിനന്ദിക്കുകയും ചെയ്തു. എന്നാല്‍ തിരുവനന്തപുരത്ത് എപ്പോള്‍ എത്തുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

രാജീവ് ചന്ദ്രശേഖറെ ഫോണില്‍ വിളിച്ച പ്രധാനമന്ത്രി ഗുജറാത്തില്‍ ബിജെപി അധികാരത്തിലേക്ക് വന്നതെന്ന് സൂചിപ്പിച്ചുവെന്നാണ് അറിയുന്നത്. അഹമ്മദാബാദ് നഗരസഭയിലാണ് ബിജെപി ആദ്യം വിജയിച്ചത്. അതിന് സമാനമായാണ് ബിജെപി കേന്ദ്രം നേതൃത്വം തിരുവനന്തപുരത്തെ കാണുന്നത്. ദേശീയ നേതാക്കള്‍ എല്ലാം തന്നെ തിരുവനന്തപുരത്തെ വിജയം സോഷ്യല്‍ മീഡിയയില്‍ ആഘോഷമാക്കിയിരിക്കുകയാണ്. തിരുവനന്തപുരത്തെ മാതൃകാ നഗരമാക്കാനുളള വന്‍ പദ്ധതിയ്ക്കാണ് ബിജെപി രൂപം നല്‍കുന്നതെന്നാണ് അറിയുന്നത്.

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബി.ജെ.പിക്ക് ഭൂരിപക്ഷം നല്‍കിയതിന് നന്ദി രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ബി.ജെ.പി- എന്‍.ഡി.എ സഖ്യത്തിന് ലഭിച്ച ഭൂരിപക്ഷം കേരള രാഷ്ട്രീയത്തിലെ നിര്‍ണായക നിമിഷമാണെന്ന് പ്രധാനമന്ത്രി എക്സില്‍ കുറിച്ചു. സംസ്ഥാനത്തിന്റെ വികസന അഭിലാഷങ്ങള്‍ നിറവേറ്റാന്‍ ബി.ജെ.പിക്കേ കഴിയൂവെന്ന് ജനങ്ങള്‍ക്ക് ഉറപ്പുണ്ട്. ഊര്‍ജ്ജസ്വലമായ നഗരത്തിന്റെ വളര്‍ച്ചയ്ക്കായി ബി.ജെ.പി പ്രവര്‍ത്തിക്കും. ജനങ്ങളുടെ ജീവിതം സുഗമമാക്കുമെന്ന് ഉറപ്പു നല്‍കുന്നെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.